എറണാകുളം: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി പരിഗണിക്കുന്നത് 26ആം തീയതിയിലേക്ക് മാറ്റി. കൂടാതെ ദിലീപിനെതിരെ ക്രൈം ബ്രാഞ്ച് നൽകിയ തെളിവുകൾ മുദ്ര വച്ച കവറിൽ പ്രോസിക്യൂഷൻ കോടതിക്ക് കൈമാറുകയും ചെയ്‌തു.
ഹരജി ഇനി പരിഗണിക്കുന്ന 26ആം തീയതി ദിലീപിന് എതിർ സത്യവാങ്മൂലം സമർപ്പിക്കാമെന്നും കോടതി വ്യക്‌തമാക്കി. ജാമ്യവ്യവസ്‌ഥകൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ക്രൈം ബ്രാഞ്ച് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും ദിലീപ് ശ്രമിച്ചതിന് തെളിവുകൾ ഉണ്ടെന്നും ഹരജിയിൽ അന്വേഷണസംഘം വ്യക്‌തമാക്കുന്നുണ്ട്.
സാക്ഷികളെ സ്വാധീനിക്കാൻ ദിലീപ് ശ്രമിച്ചതിനെതിരെ രജിസ്‌റ്റർ ചെയ്‌ത കേസുകൾ ചൂണ്ടിക്കാട്ടി ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി നേരത്തെ അന്വേഷണസംഘം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ മതിയായ തെളിവുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ഈ ആവശ്യം തള്ളുകയായിരുന്നു. എന്നാൽ അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ ജാമ്യവ്യവസ്‌ഥ ലംഘിച്ചതിന് ദിലീപിനെതിരെ നിരവധി തെളിവുകൾ ഉണ്ടെന്നാണ് അന്വേഷണസംഘം വ്യക്‌തമാക്കുന്നത്.
Read also: മനപ്പൂർവം ചവിട്ടിയിട്ടില്ല, പോലീസ് സംയമനം പാലിച്ചു; വിശദീകരണവുമായി സിഐ