ന്യൂഡെൽഹി: ലഖിംപൂർ ഖേരി കേസിലെ മുഖ്യപ്രതിയായ ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയിൽ ഹരജി. ജാമ്യത്തിൽ ഇറങ്ങിയ ആശിഷ് മിശ്ര തെളിവുകൾ നശിപ്പിക്കുമെന്നും, അതിനാൽ ജാമ്യം റദ്ദാക്കണമെന്നുമാണ് ഹരജിയിൽ ആവശ്യപ്പെടുന്നത്. കഴിഞ്ഞ തിങ്കളാഴ്‌ചയാണ് അലഹബാദ് ഹൈക്കോടതി ആശിഷ് മിശ്രക്ക് ജാമ്യം അനുവദിച്ചത്.
ലഖിംപൂരിൽ കർഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര. കേസിൽ കഴിഞ്ഞ ഒക്‌ടോബർ 9ആം തീയതിയാണ് ആശിഷ് മിശ്ര അറസ്‌റ്റിലായത്. കൊലപാതകം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ആശിഷ് മിശ്രക്കെതിരെ സുപ്രീം കോടതിയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്.
എന്നാൽ താൻ സംഭവ സ്‌ഥലത്ത് ഇല്ലായിരുന്നെന്നും വാഹനമോടിച്ചത് താൻ അല്ലെന്നുമാണ് ആശിഷ് മിശ്ര വാദിച്ചത്. എന്നാൽ ഒക്‌ടോബർ മൂന്നാം തീയതി നടന്ന സംഭവം യാദൃശ്ചികം അല്ലെന്നും, കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ തന്നെ കര്‍ഷകരുടെ മേല്‍ വാഹനം ഇടിച്ചു കയറ്റുകയായിരുന്നു എന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
Read also: ഗവർണറെ അനുനയിപ്പിക്കാൻ സർക്കാരിന്റെ മിന്നൽ നീക്കം; വിജയം