തിരുവനന്തപുരം: സർക്കാരിനെ ഒരുമണിക്കൂർ മുൾമുനയിൽ നിർത്തിയ ശേഷം നയപ്രഖ്യാപനത്തിൽ ഒപ്പിടാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മതിച്ചു. മന്ത്രിമാരുടെ പേഴ്‌സണൽ സ്‌റ്റാഫ് അംഗങ്ങൾക്ക് പെൻഷൻ നൽകുന്ന നടപടി റദ്ദാക്കണമെന്നതടക്കമുള്ള ഉപാധികൾ ഗവർണർ മുന്നോട്ടുവെച്ചിരുന്നു.
മുഖ്യമന്ത്രി രാജ്‌ഭവനിലെത്തി അനുനയ നീക്കം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഗവർണറുടെ അഡീഷണൽ പിഎ ആയി ഹരി എസ് കർത്തയെ നിയമിക്കണമെന്ന സർക്കാർ ശുപാർശ സർക്കാർ അതൃപ്‌തിയോടെയാണ് അംഗീകരിച്ചത്. അതൃപ്‌തി അറിയിച്ച് പൊതുഭരണ സെക്രട്ടറി കെആർ ജ്യോതിലാൽ രാജ്‌ഭവനിലേക്ക് കത്തയക്കുകയും ചെയ്‌തു. ഇതാണ് ഗവർണറെ ചൊടിപ്പിച്ചത്.
നാളെ നിയമസഭാ സമ്മേളനം നടക്കാനിരിക്കെ അവസാന മണിക്കൂറിൽ ഗവർണർ ഇടഞ്ഞത് സർക്കാരിന് പ്രതിസന്ധിയായി. ഗവർണർ വഴങ്ങുന്നില്ലെന്ന് വ്യക്‌തമായതോടെ മുഖ്യമന്ത്രി എകെജി സെന്ററിലെത്തി മുതിർന്ന നേതാക്കളുമായി ആശയവിനിമയം നടത്തി. തുടർന്ന് ഗവർണറുടെ നിർദ്ദേശത്തെ എതിർത്ത ജ്യോതിലാലിനെ മിന്നൽ വേഗത്തിൽ തൽസ്‌ഥാനത്ത് നിന്ന് നീക്കി. പകരം ശാരദാ മുരളീധരനെ പൊതുഭരണ സെക്രട്ടറി സ്‌ഥാനത്ത് നിയമിച്ചു. ഇതിന് ശേഷം മുഖ്യമന്ത്രി ഗവർണറെ വീണ്ടും ഫോണിൽ വിളിച്ച് സംസാരിച്ചു.
ഗവർണറുടെ അഭിപ്രായം മുഖവിലക്ക് എടുക്കുന്നുവെന്നും മന്ത്രിമാരുടെ പേഴ്‌സണൽ സ്‌റ്റാഫിന് പെൻഷൻ നൽകുന്നത് ചർച്ച ചെയ്യാമെന്നും ഗവർണർ മുഖ്യമന്ത്രിയെ അറിയിച്ചു. ജ്യോതിലാലിനെ മാറ്റിയതോടെ ഗവർണർ വഴങ്ങി. വൈകുന്നേരം 6.32ഓടെ അദ്ദേഹം നയപ്രഖ്യാപനത്തിൽ ഒപ്പുവെച്ചു, ഇതോടെ നീണ്ട നേരം നിലനിന്ന അനിശ്‌ചിതത്വത്തിന് പരിഹാരമായി.
Most Read: കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് ഇനി ആർടിപിസിആർ ഫലം വേണ്ട; കർണാടക