ആലത്തൂർ: പ്ളസ്‌ടു വിദ്യാർഥിനി സാരിത്തൊട്ടിലിൽ കഴുത്തുകുരുങ്ങി മരിച്ച നിലയിൽ. തേങ്കുറിശ്ശി മഞ്ഞളൂർ ചക്കിങ്കിൽ ചന്ദ്രന്റെ (രാജു) മകൾ നന്ദനയാണ് (17) മരിച്ചത്. സാരി അബദ്ധത്തിൽ കുരുങ്ങിയതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ആലത്തൂർ പോലീസ് പറഞ്ഞു.
ചിതലി ഭവൻസ് വിദ്യാമന്ദിർ ഹ്യുമാനിറ്റീസ് വിഭാഗം വിദ്യാർഥിനിയാണ് നന്ദന. വ്യാഴാഴ്‌ച രാവിലെ 10 മണിയോടെയാണ് സംഭവം. കിടപ്പുമുറിയിൽ സാരികൊണ്ട് കെട്ടിയ തൊട്ടിലിലാണ് നന്ദനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിക്ക് ഈ തൊട്ടിലിൽ ഇരുന്ന് പഠിക്കുന്ന പതിവുണ്ടായിരുന്നെന്നും അബദ്ധത്തിൽ സാരി കഴുത്തിൽ കുരുങ്ങിയതാകാമെന്നും ബന്ധുക്കൾ പറയുന്നു.
സംഭവസമയത്ത് നന്ദനയും അമ്മ മീരാകുമാരിയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. രാവിലെ ക്ഷേത്രത്തിൽ പോയ ചന്ദ്രൻ മടങ്ങിയെത്തി പ്രസാദം നൽകാൻ മകളുടെ മുറിയിൽ എത്തിയപ്പോഴാണ് കഴുത്ത് തൊട്ടിലിൽ കുരുങ്ങിയ നിലയിൽ കുട്ടിയെ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വീട്ടിൽ വിരുന്നിന് എത്തുന്ന ബന്ധുക്കളുടെയും മറ്റും കുട്ടികളെ കിടത്തുന്നതിനായി സ്‌ഥിരമായി കെട്ടിയിരുന്നതാണ് തൊട്ടിൽ. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സഹോദരി: പാർവതി (ഐടി കമ്പനി, ചെന്നൈ).
Read also: എൻസിപി ദേശീയ നേതൃത്വവുമായി മാണി സി കാപ്പന്റെ കൂടിക്കാഴ്‌ച ഇന്ന്