ന്യൂഡൽഹി: പിഎം കെയേഴ്സ് ഫണ്ടിൽ നിന്നും ബിഹാറിൽ 500 കിടക്കകൾ വീതമുള്ള 2 ആശുപത്രികൾക്ക് അനുമതി നൽകിയതായി പ്രധാനമന്ത്രിയുടെ ഓഫീസ്. ട്വിറ്ററിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. സംസ്ഥാനത്തെ കോവിഡ് ചികിത്സ മെച്ചപ്പെടുത്താൻ നടപടി സഹായകരമാവുമെന്നാണ് ഔദ്യോഗിക വിശദീകരണം. ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രമെ ശേഷിക്കുന്നുള്ളൂ.
പാറ്റ്നയിലും മുസാഫിർപൂരിലുമാണ് ആശുപത്രികൾ സ്ഥാപിച്ചത്. ഇവയുടെ ഉദ്ഘാടനം അധികം വൈകാതെ തന്നെ നടന്നേക്കും. വെന്റിലേറ്റർ സൗകര്യത്തോട് കൂടിയ 125 കിടക്കകളും 375 സാധാരണ കിടക്കകളും അടങ്ങിയതാണ് രണ്ട് ആശുപത്രികളും. ഓരോ കിടക്കക്കൊപ്പവും പ്രത്യേക ഓക്സിജൻ സംവിധാനവും ലഭ്യമാണ്.
രാജ്യത്ത് മഹാരാഷ്ട്രക്കും തമിഴ്നാടിനും ഗുജറാത്തിനുമെല്ലാം പിറകിലാണ് കോവിഡ് കണക്കുകളിൽ ബിഹാർ. ആഗസ്റ്റ് 11നു നടന്ന അവലോകനയോഗത്തിൽ ബിഹാറിലെ കോവിഡ് ബാധയെക്കുറിച്ച് പ്രധാനമന്ത്രി പരാമർശിച്ചിരുന്നു. അതിന് പിന്നാലെയാണ് പ്രത്യേക കോവിഡ് ആശുപത്രികൾക്കായി പിഎം കെയേഴ്സ് ഫണ്ടിൽ നിന്നും ധനസഹായം അനുവദിച്ചത്.