ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച കാര്‍ഷിക ബില്ലുകളെ പറ്റി പ്രചരിക്കുന്ന വിവരങ്ങള്‍ തെറ്റാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബില്ലുകളുമായി ബന്ധപ്പെട്ട് കര്‍ഷക പ്രതിഷേധം വ്യാപകമായി കൊണ്ടിരിക്കുകയാണ്. മന്ത്രിസഭയിലെ അകാലിദള്‍ നേതാവ് ഹര്‍സിമ്രത് കൗര്‍ ബാദലിന്റെ രാജി രാഷ്ട്രപതി സ്വീകരിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് വിഷയത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി മുന്നോട്ട് വന്നത്.
കര്‍ഷകര്‍ക്ക് ന്യായമായ വില ലഭിക്കില്ല എന്ന പ്രചാരണം തീര്‍ത്തും അടിസ്ഥാന രഹിതമാണെന്ന് പ്രധാനമന്ത്രി പറയുന്നു. സര്‍ക്കാര്‍ ഏജന്‍സികള്‍ കര്‍ഷകരില്‍ നിന്ന് സംഭരിക്കില്ലെന്ന പ്രചാരണവും തെറ്റാണെന്ന് അദ്ദേഹം വ്യക്തമാക്കി. കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇത്തരത്തിലുള്ള തെറ്റായ പ്രചാരണങ്ങളെ പറ്റി കര്‍ഷകര്‍ ജാഗ്രത പാലിക്കണമെന്നും മോദി ആവശ്യപ്പെട്ടു.
മിനിമം താങ്ങുവിലയിലൂടെ കര്‍ഷകര്‍ക്ക് ന്യായമായ വില സര്‍ക്കാര്‍ നല്‍കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. കര്‍ഷകരെ കുറിച്ചും അവരുടെ പ്രശ്നങ്ങളെ കുറിച്ചും സംസാരിക്കുന്ന അധികാരികള്‍ കാലങ്ങളായി കര്‍ഷകര്‍ക്ക് വേണ്ടി ഒന്നും തന്നെ ചെയ്യുന്നില്ല എന്നും മോദി ചൂണ്ടിക്കാട്ടി. കര്‍ഷകരെ ദുരിതത്തില്‍ തന്നെ നിലനിര്‍ത്തി ചൂഷണം ചെയ്യുകയാണ് ഇവരുടെ ലക്ഷ്യം എന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു. കാര്‍ഷിക ബില്ലുകള്‍ ചരിത്രപരമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
Related News: കേന്ദ്ര കാർഷിക ബിൽ; മൂന്നു ദിവസത്തെ പ്രക്ഷോഭം പ്രഖ്യാപിച്ച് സംഘടനകൾ