മലപ്പുറം: ജില്ലയിലെ തിരൂർ മാങ്ങാട്ടിരി സ്വദേശിനി കാവ്യ ജോസ് പ്രൈം മിനിസ്‌റ്റേഴ്‌സ് റിസർച്ച് ഫെലോഷിപ്പിന് അർഹതനേടി. രാജ്യത്തെ ഏറ്റവും ഉയർന്ന ഗവേഷണ ഫെലോഷിപ്പാണിത്. കെമിസ്ട്രിയിലെ സുപ്രാമോളികുലാർ കേജസ് ഗവേഷണത്തിനാണ് ഇതനുവദിച്ചിരുക്കുന്നത് .
പൂനയിലെ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യുക്കേഷൻ ആൻഡ് റിസർച്ചിനു കീഴിലാണ് കാവ്യ ഗവേഷണം ആരംഭിക്കുക. അനുവദിക്കപ്പെട്ട ഫെലോഷിപ്പ് പ്രകാരം അഞ്ചുവർഷത്തേക്ക് മാസം 70,000 മുതൽ 80,000 രൂപ വരെ ലഭിക്കും. വർഷംതോറും ഗ്രാന്റായി രണ്ട് ലക്ഷം രൂപയും ലഭിക്കും.
പൂർണ്ണമായും പൊതു വിദ്യാലയങ്ങളിൽ പഠിച്ചാണ് കാവ്യ ഈ നേട്ടം കൈവരിച്ചത്. വിപിഎൽപി സ്‌കൂൾ ആലത്തിയൂരിൽ എൽപി വിദ്യാഭ്യാസവും, യുപി പഠനം മംഗലം വള്ളത്തോൾ എയുപി സ്‌കൂളിലും, പത്താംക്ളാസ് വരെ തിരൂർ ഗവ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലും തുടർന്ന് പ്ളസ് ടു, തിരുനാവായ നവാമുകുന്ദ ഹയർ സെക്കന്‍ഡറിയിലുമാണ് പൂർത്തീകരിച്ചത്. പ്ളസ് ടുവിന് ശേഷം, ഇൻസ്‌പയർ സ്‌കോളർഷിപ്പിന് യോഗ്യത നേടിയ കാവ്യ ഭോപ്പാലിലെ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യുക്കേഷൻ ആൻഡ് റിസർച്ചിനു കീഴിലാണ് പഠനം ആരംഭിച്ചത്.
കാവ്യ, യുപി വിദ്യഭ്യാസം പൂർത്തീകരിച്ച, മംഗലം വള്ളത്തോൾ എയുപി സ്‌കൂളിലെ പ്രധാനാധ്യപകനാണ് പിതാവ് ജോസ് സി മാത്യു. ഇദ്ദേഹം പറയുന്നു; “മോളെ മെഡിസിന് പഠിപ്പിക്കണം എന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. പക്ഷെ, അവളുടെ താൽപര്യം ശാസ്‍ത്ര ലോകമായിരുന്നു. ഇളയവൾക്കും ശാസ്‌ത്രമാണ് താൽപര്യം”.
മാതാവ് പുറത്തൂർ ഗവ:ഹൈസ്‌കൂളിൽ ഇംഗ്ളീഷ് അധ്യാപികയായ ബിന്ദുവാണ്. കാവ്യയുടെ ഏക സഹോദരി സ്‌നേഹ ബംഗളൂരിലെ സെന്റ് ജോസഫ് കോളേജിൽ എം എസ് സി ഫിസിക്‌സിന് പഠിക്കുന്നു. ഡിഗ്രി വിദ്യാഭ്യാസം മുതൽ സ്‌നേഹയും ഇൻസ്‌പയർ സ്‌കോളർഷിപ്പ് ഹോൾഡറാണ്. യോഗ്യതയുടെ അടിസ്‌ഥാനത്തിൽ ഇന്ത്യൻ മിനിസ്‌റ്ററി ഓഫ് ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്പ്‌മെന്റ് അനുവദിക്കുന്നതാണ് ഇൻസ്‌പയർ സ്‌കോളർഷിപ്പ്.
Most Read: കോവിഡ് ബാധ; മലപ്പുറം ജില്ലയിൽ സ്‌ഥിതി ഗുരുതരം