കൊച്ചി: ഇന്ത്യന്‍ നാവിക സേനയിലെ ആദ്യ വനിതാ പൈലറ്റുമാരായി ശിവാംഗിയും, ശുഭാംഗിയും, ദിവ്യയും പരിശീലനം പൂര്‍ത്തിയാക്കി ചുമതല ഏറ്റെടുത്തു. കഴിഞ്ഞ ഡിസംബറില്‍ മൂന്നു പേരും പൈലറ്റുമാരായി യോഗ്യത നേടിയിരുന്നു.
എന്നാല്‍ സ്വന്തമായി വിമാനം പറത്താനുള്ള ഡോര്‍ണിയര്‍ ഓപ്പറേഷണല്‍ ഫ്ളൈയിങ് ട്രെയിനിങ് (DOFT) കൂടി പൂര്‍ത്തിയാക്കിയ ഇവര്‍ ഔദ്യോഗികമായി പുരസ്‌കാരം ഏറ്റുവാങ്ങിയത് ഇന്നാണ്.
കൊച്ചിയിലെ നാവിക സേന ആസ്‌ഥാനത്ത് നടന്ന ചടങ്ങില്‍ റിയര്‍ അഡ്‌മിറൽ ആന്റണി ജോര്‍ജ് പരിശീലനം പൂര്‍ത്തിയാക്കിയ പൈലറ്റുമാര്‍ക്ക് പുരസ്‌കാരം നല്‍കി. ആകെ 6 പേരാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. ഐഎന്‍എസ് ഗരുഡയില്‍ വെച്ചാണ് ചടങ്ങ് നടന്നത്.
ഡെല്‍ഹി സ്വദേശി ലെഫ്. ദിവ്യ ശര്‍മ, ഉത്തര്‍പ്രദേശില്‍ നിന്നുള്ള ശുഭാംഗി സ്വരൂപ്, ബീഹാര്‍ സ്വദേശിയായ ശിവാംഗി എന്നിവരാണ് നാവിക സേനയുടെ ആദ്യ ബാച്ച് വനിതാ പൈലറ്റുമാരായി പരിശീലനം പൂര്‍ത്തിയാക്കിയത്.
ഇവരില്‍ ലെഫ്. ശിവാംഗി ആയിരുന്നു ആദ്യമായി നേവല്‍ പൈലറ്റായി യോഗ്യത നേടിയത്. 2019 ഡിസംബര്‍ 2-ന് ശിവാംഗി ആ നേട്ടം കൈവരിക്കുമ്പോള്‍ നൂറ്റാണ്ടുകളുടെ ചരിത്രമാണ് വഴി മാറിയത്. ഇന്ന് മൂവരും മറ്റൊരു നേട്ടത്തിലേക്ക് കൂടി കാലെടുത്ത് വെക്കുമ്പോള്‍ അത് ആയിരക്കണക്കിന് സ്‌ത്രീകള്‍ക്കാണ് പ്രചോദനമാവുന്നത്.
Read Also: സൗദിയില്‍ വീണ്ടും അംബാസിഡര്‍ പദവിയില്‍ വനിതയെ നിയമിച്ചു