കണ്ണൂർ: ശിശുക്ഷേമ സമിതി കണ്ണൂര്‍ ജില്ലാ മുൻ ചെയര്‍മാന്‍ ഇഡി ജോസഫിനെതിരെ വീണ്ടും പോക്‌സോ കേസ്. കൗൺസിലിംഗിനിടെ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയതിനാണ് കേസ്. കോടതിയുടെ നിർദേശപ്രകാരം തലശേരി പോലീസാണ് ഇഡി ജോസഫിനെതിരെ കേസെടുത്തത്.
കൗൺസിലിംഗിന് എത്തിയ 17കാരിയോട് മോശമായി പെരുമാറിയതിന് നേരത്തെയും ഇഡി ജോസഫിനെതിരെ കേസെടുത്തിരുന്നു. ഒക്‌ടോബർ 21ന് കൗണ്‍സിലിംഗിനായി എത്തിയപ്പോൾ ഇഡി ജോസഫ് മോശമായി സംസാരിച്ചു എന്നാണ് പെൺകുട്ടി മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യ മൊഴി. ഇതിന്റെ അടിസ്‌ഥാനത്തിലായിരുന്നു ഇഡി ജോസഫിനെതിരെ തലശേരി പോലീസ് കേസെടുത്തത്.
കേസ് പരിഗണിക്കുന്നതിനിടെ, ലൈംഗികച്ചുവയോടെയും പരിഹസിക്കുന്ന ഭാഷയിലും സംസാരിച്ചെന്ന് പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞിരുന്നു. കണ്ണൂര്‍ കുടിയാന്‍മല പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ റജിസ്‌റ്റര്‍ ചെയ്‌ത പോക്‌സോ കേസുമായി ബന്ധപ്പെട്ടാണ് ശിശുക്ഷേമ സമിതിക്ക് മുന്നില്‍ 17കാരി കൗണ്‍സിലിംഗിന് എത്തിയത്. ഈ പെൺകുട്ടിയുടെ സഹോദരി നൽകിയ പരാതിയിലാണ് ഇപ്പോൾ ജോസഫിനെതിരെ തലശേരി പോലീസ് പുതിയ കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.
ജോസഫിനെതിരെ പരാതി ഉയരുകയും കേസെടുക്കുകയും ചെയ്‌തതിന് പിന്നാലെ ശിശുക്ഷേമ സമിതി അധ്യക്ഷ സ്‌ഥാനത്തു നിന്ന് ഒഴിവാക്കിയിരുന്നു. അന്വേഷണം അവസാനിക്കുന്നതുവരെ ചെയര്‍പേഴ്‌സണ്‍, സിഡബ്ള്യൂസി മെമ്പര്‍ എന്നീ ചുമതലകളില്‍ നിന്ന് ജോസഫിനെ ഒഴിവാക്കിക്കൊണ്ട് സാമൂഹ്യനീതി വകുപ്പ് ഉത്തരവിറക്കിയിരുന്നു.
Malabar News: മൂത്തേടം പഞ്ചായത്ത്; വന്യമൃഗ ശല്യം തടയാനുള്ള 2 കോടിരൂപ എൽഡിഎഫ് ഭരണസമിതി നഷ്‌ടപ്പെടുത്തി