പ്രശസ്‌ത കവയിത്രിയും പരിസ്‌ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരി (86) അന്തരിച്ചു. കോവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന സുഗതകുമാരിക്ക് ശ്വസന, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളുണ്ടായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന സുഗതകുമാരിയെ നില വഷളായതിനെ തുടര്‍ന്ന് ഇന്നലെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്.
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്‌പര്യത്തിന്റെ ഊഷ്‌മളതയും അതു നഷ്‌ടപ്പെടുന്നതിന്റെ വേദനയുമാണ് സുഗതകുമാരിയുടെ കവിതകളിലെ പ്രധാന ആശയം. പ്രകൃതിയെ ചൂഷണം ചെയ്യുന്ന മനുഷ്യന്റെ പെരുമാറ്റത്തിനെതിരെ സുഗതകുമാരി എന്നും ശബ്‌ദമുയര്‍ത്തിയിരുന്നു. സൈലന്റ്‌വാലി, അട്ടപ്പാടി, ആറൻമുള എന്നിങ്ങനെ പ്രകൃതിക്കു വേണ്ടിയുള്ള സമരമുഖങ്ങളുടെ മുന്‍നിരയില്‍ത്തന്നെ അവരുണ്ടായിരുന്നു.
സുഗതകുമാരി സ്‌ഥാപിച്ച ‘അഭയ’ ആശ്രയമില്ലാത്ത സ്‍ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും അഭയ കേന്ദ്രമാണ്. 2006 ല്‍ പത്മശ്രീയും 2009 ല്‍ എഴുത്തച്ഛന്‍ പുരസ്‌കാരവും 2013 ല്‍ സരസ്വതി സമ്മാനവും ലഭിച്ചിട്ടുണ്ട്.