തിരുവനന്തപുരം : മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരിയുടെ സംസ്‌കാര ചടങ്ങുകള്‍ തിരുവനന്തപുരം ശാന്തികവാടത്തില്‍ പൂര്‍ത്തിയായി. കോവിഡ് ബാധിച്ചു ചികില്‍സയിലിരിക്കെ മരിച്ച കവയിത്രിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും നാല് മണിയോടെ ശാന്തികവാടത്തില്‍ എത്തിച്ചു. തുടര്‍ന്ന് നന്ദാവനം പോലീസ് ക്യാംപിലെ പോലീസുകാര്‍ ഔദ്യോഗികമായി സുഗതകുമാരിക്ക് യാത്രയയപ്പ് നല്‍കി. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്.
കോവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന സുഗതകുമാരി ഇന്ന് രാവിലെയാണ് ലോകത്തോട് വിട പറഞ്ഞത്. കോവിഡ് ആന്തരികാവയവങ്ങളെ രൂക്ഷമായി ബാധിച്ചതാണ് മരണകാരണം. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് നടത്തിയ സംസ്‌കാര ചടങ്ങില്‍ സുഗതകുമാരിയുടെ മകള്‍ ലക്ഷ്‌മി, സഹോദരിമാരുടെ മക്കളായ ശ്രീദേവി, പത്‌മനാഭന്‍, ചെറുമകന്‍ വിഷ്‌ണു എന്നിവര്‍ മാത്രമാണ് ബന്ധുക്കളായി പങ്കെടുത്തത്.
സംസ്‌കാര ചടങ്ങില്‍ സംസ്‌ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ചുകൊണ്ട് മന്ത്രി കടകംപള്ളി സുരേന്ദ്രനും, തിരുവനന്തപുരം ജില്ലാ കളക്‌ടർ നവ്ജ്യോത് സിംഗ് കൗറും പങ്കെടുത്തു. ചടങ്ങില്‍ പങ്കെടുത്ത ബന്ധുക്കളും, പോലീസുകാരും, ജീവനക്കാരും ഉള്‍പ്പടെ എല്ലാവരും പിപിഇ കിറ്റ് ധരിച്ചിരുന്നു. കൂടാതെ ഇവരൊഴികെ മാദ്ധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ ആരെയും ശാന്തികവാടത്തില്‍ പ്രവേശിപ്പിച്ചില്ല.
Read also : വിടവാങ്ങിയത് കേരളത്തിന്റെ മനസാക്ഷി; സുഗതകുമാരിയുടെ വിയോഗത്തിൽ ഉമ്മൻചാണ്ടി