മുംബൈ: കാർഷിക നിയമങ്ങൾക്ക് എതിരായ കർഷക മാർച്ച് മുംബൈ നഗരത്തിൽ പോലീസ് തടഞ്ഞു. ദക്ഷിണ മുംബൈയിൽ റാലികൾ പാടില്ലെന്ന മഹാരാഷ്‌ട്ര ഹൈക്കോടതി ഉത്തരവ് ചൂണ്ടികാട്ടിയാണ് നടപടി. ഇതിനെ തുടർന്ന് മെട്രോ സിഗ്‌നലിന് സമീപം ഇരുന്ന് പ്രതിഷേധിച്ച കർഷകർ പിന്നീട് ആസാദ് മൈതാനത്തേക്ക് മടങ്ങി.
കർഷക പ്രതിനിധികളുടെ നിവേദനം സ്വീകരിക്കാൻ പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി ഗവർണർ ഭഗത്‌സിങ് കോശിയാരി ഗോവ നിയമസഭാ സമ്മേളനത്തിന് പോയതും കർഷകരെ പ്രകോപിപ്പിച്ചു. തങ്ങളുടെ നിവേദനം കൈപ്പറ്റാൻ ഗവർണറും യോഗ്യനല്ലെന്ന് പറഞ്ഞ് നേതാക്കൾ നിവേദനം പൊതുവേദിയിൽ കീറിയെറിഞ്ഞ് പ്രതിഷേധിച്ചു. കങ്കണ റണൗട്ടിനെ കാണാൻ സമയമുള്ള ഗവർണർക്ക് കർഷകരെ കാണാൻ നേരമില്ലെന്ന് പറഞ്ഞ എൻസിപി അധ്യക്ഷനും മുൻ കേന്ദ്ര കൃഷിമന്ത്രിയുമായ ശരത് പവാർ, മഹാരാഷ്‌ട്ര ഇന്നോളം ഇതുപോലൊരു ഗവർണറെ കണ്ടിട്ടില്ലെന്നും കൂട്ടിച്ചേർത്തു.
ഞായറാഴ്‌ചയാണ് മഹാരാഷ്‌ട്രയിലെ 21ഓളം ജില്ലകളിൽ നിന്ന് 300ലേറെ വാഹനങ്ങളിൽ 15,000ത്തോളം കർഷകർ മുംബൈയിലെ ആസാദ് മൈതാനത്ത് എത്തിയത്. അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ നാസിക്കിൽ നിന്നാണ് കർഷക യാത്ര ആരംഭിച്ചത്. മുംബൈയിലെ വിവിധ സംഘടനകളും കോൺഗ്രസ്, എൻസിപി കക്ഷികളും സമരത്തിൽ പങ്കെടുത്തു. റാലിയെ പിന്തുണച്ചെങ്കിലും ശിവസേന നേതാക്കൾ എത്തിയില്ല.
സഭയിൽ ചർച്ച ചെയ്യാതെ ബില്ലുകൾ പാസാക്കിയത് ഭരണഘടനാ വിരുദ്ധമാണെന്ന് ശരത് പവാർ പറഞ്ഞു. കർഷകരെ കേന്ദ്ര സർക്കാർ വിലമതിക്കുന്നില്ലെന്നും റാലിയിൽ സംസാരിക്കേ പവാർ കൂട്ടിച്ചേർത്തു.
Read also: രാഷ്‌ട്രപതി അനാച്ഛാദനം ചെയ്‌തത് നടന്റെ ചിത്രമെന്ന് വിമർശനം; നേതാജിയുടേത് തന്നെയെന്ന് ബിജെപി