പാലക്കാട് : അതിർത്തികളിൽ നിലനിൽക്കുന്ന പരിശോധനകൾ വെട്ടിച്ച് വനമേഖലയിലൂടെ കേരളത്തിലേക്ക് കടക്കാൻ ശ്രമിച്ച ആളുകളെ പോലീസ് തടഞ്ഞു. തമിഴ്‌നാട്ടിൽ വോട്ടെടുപ്പിന് പോയ 30 ഓളം ആളുകൾ ഉൾക്കൊള്ളുന്ന സംഘമാണ് നിയന്ത്രണങ്ങൾ ലംഘിച്ച് സംസ്‌ഥാനത്തേക്ക് കടക്കാൻ ശ്രമിച്ചത്. ഇവരെ തടഞ്ഞ പോലീസ് രജിസ്‌ട്രേഷൻ നടത്തിയ ശേഷം രാത്രിയോടെയാണ് അതിർത്തി കടക്കാൻ അനുവദിച്ചത്.
വനത്തിലൂടെ കടന്നു പോകുന്ന റെയിൽവേ ട്രാക്കിലൂടെ സഞ്ചരിച്ചാണ് സംഘം സംസ്‌ഥാനത്തേക്ക് എത്താൻ ശ്രമിച്ചത്. കേരള പൊലീസ് സമാന്തര റോഡുകളിലും ഊടുവഴികളിലും പരിശോധന കർശനമാക്കിയതോടെ നിയന്ത്രണം ലംഘിച്ചെത്തുന്ന കൂടുതൽ പേരെ പിടികൂടാൻ സാധിച്ചത്. ഇതുവരെ ഇത്തരത്തിൽ അനധികൃതമായി എത്തുന്ന ആളുകളെ രജിസ്‌ട്രേഷൻ നടത്തിയ ശേഷം സംസ്‌ഥാനത്തേക്ക് കടത്തി വിട്ടെങ്കിലും, ഇന്ന് മുതൽ ഇത്തരക്കാർക്ക് എതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്‌തമാക്കി.
ശനി, ഞായർ ദിവസങ്ങളിൽ സംസ്‌ഥാനത്ത് കർശന നിയന്ത്രണം ഏർപ്പെടുത്തിയതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ വാളയാറിൽ തിരക്ക് വളരെ കുറവായിരുന്നു. 100ൽ താഴെ വാഹനങ്ങൾ മാത്രമാണ് കഴിഞ്ഞ ദിവസം ഇതുവഴി കടന്നു വന്നത്. കൂടാതെ അന്യ സംസ്‌ഥാനങ്ങളിൽ നിന്നെത്തുന്ന ആളുകൾ കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്‌റ്റർ ചെയ്‌തതിന് ശേഷം മാത്രമാണ് സംസ്‌ഥാനത്തേക്ക് പ്രവേശിക്കുന്നത്.
Read also : നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്; 10 പേർ പിടിയിൽ