തിരുവനന്തപുരം: അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിൽ പിസി ജോർജിന് ജാമ്യം നൽകിയ മജിസ്ട്രേറ്റ് കോടതി നടപടിക്കെതിരെ പോലീസ് ജില്ലാ കോടതിയെ സമീപിച്ചേക്കും. പിസി ജോർജിന് ജാമ്യം അനുവദിച്ച മജിസ്ട്രേറ്റിന്റെ ഉത്തരവ് പരിശോധിച്ച ശേഷമായിരിക്കും അപ്പീൽ നൽകുന്ന കാര്യത്തിൽ ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ തീരുമാനമെടുക്കുക. പബ്ളിക് പ്രോസിക്യൂട്ടറെ കേൾക്കാതെ ജാമ്യം അനുവദിച്ചത് ചട്ടപ്രകാരം അല്ലെന്നാണ് പ്രോസിക്യൂഷൻ വിലയിരുത്തൽ. ഇതുകൂടാതെ പിസി ജോർജ് ജാമ്യ ഉപാധികള്‍ ലംഘിച്ചുവെന്നും പ്രോസിക്യൂഷൻ ചൂണ്ടികാട്ടുന്നുണ്ട്.
153 എ, 295 എ വകുപ്പുകൾ പ്രകാരം അറസ്‌റ്റ് ചെയ്‌താൽ 16 വയസിന് താഴെയുള്ളവർ, വനിത, രോഗബാധിതർ എന്നിവർക്കാണ് കോടതിയിൽ നിന്ന് ആനുകൂല്യം ലഭിക്കുന്നത്. രോഗബാധിതർ എന്ന ഗണത്തിൽ പെടുത്തിയാണ് പിസി ജോർജ് ജാമ്യം നേടിയത്. ഇതിൽ ഡയറക്‌ടർ ജനറൽ പ്രോസിക്യൂഷന്റെ കൂടി അഭിപ്രായം തേടിയതിന് ശേഷം മാത്രമായിരിക്കും അന്തിമ തീരുമാനം എടുക്കുക.
അതേസമയം, താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നാണ് പിസി ജോർജിന്റെ നിലപാട്. തന്റെ അറസ്‌റ്റ് തീവ്രവാദികൾക്കുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മാനമാണെന്നും അറസ്‌റ്റിന് പിന്നിൽ രാഷ്‌ട്രീയമുണ്ടെന്നും പിസി പറഞ്ഞു. മുസ്‌ലിങ്ങൾ അവരുടെ ഹോട്ടലുകളിൽ ഇതര മതസ്‌ഥർക്ക് നൽകുന്ന ആഹാരങ്ങളിൽ വന്ധ്യത വരുത്തുന്നതിനുള്ള തുള്ളിമരുന്ന് ചേർക്കുന്നുണ്ടെന്ന പ്രസ്‌താവനയിൽ ഉറച്ചുനിൽക്കുകയാണെന്നും പിസി ജോർജ് പറഞ്ഞു. തന്റെ അറിവനുസരിച്ചാണ് അക്കാര്യം പറഞ്ഞതെന്നാണ് പിസിയുടെ വാദം.
Read also: പേരറിവാളന്റെ മോചനം; ഗവർണർക്കെതിരെ തമിഴ്‌നാട് സർക്കാർ