ആലപ്പുഴ: പോലീസിനെതിരെ ഗുരുതര ആരോപണവുമായി ഡിവൈഎഫ്ഐ. കായംകുളത്ത് ബിജെപി പ്രവർത്തകരുമായി ഉണ്ടായ സംഘർഷത്തിൽ മൊഴി മാറ്റി പറയാൻ പോലീസ് സമ്മർദ്ദം ചെലുത്തിയെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. ആക്രമണത്തിനിരയായ ഡിവൈഎഫ്‌ഐ നേതാവിന്റെ ഗര്‍ഭിണിയായ ഭാര്യയെയും പോലീസ് ഭീഷണിപ്പെടുത്തിയെന്ന് ആരോപണമുണ്ട്.
ദേഹാസ്വാസ്‌ഥ്യത്തെ തുടര്‍ന്ന് കായംകുളം സ്വദേശി ധന്യ താലൂക്ക് ആശുപത്രിയില്‍ ചികിൽസ തേടി. പോലീസ് ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്‌ചയാണ് കായംകുളത്ത് ബിജെപി പ്രവർത്തകരും ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടായത്. സംഘര്‍ഷത്തില്‍ ഇരു വിഭാഗങ്ങളിലെയും രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ പ്രതി ചേര്‍ത്ത് പോലീസ് വധശ്രമത്തിന് കേസെടുത്തു. സംഘര്‍ഷത്തിനിടെ സ്‌ഥലത്തുണ്ടായിരുന്ന ഡിവൈഎഫ്‌ഐ നേതാവിന്റെ ഭാര്യക്കും പരിക്കേറ്റിരുന്നു. ഇവര്‍ പോലീസിൽ പരാതി നല്‍കുകയും ചെയ്‌തു.
വിഷയത്തില്‍ മൊഴിയെടുക്കാൻ എത്തിയപ്പോഴാണ് പോലീസും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുമായി വാക്കേറ്റമുണ്ടായത്. ബിജെപി പ്രവര്‍ത്തകര്‍ക്ക് എതിരായ മൊഴി മാറ്റിപ്പറയാൻ ആക്രമണത്തിനിരയായ യുവതിക്ക് സമ്മര്‍ദ്ദമുണ്ടായെന്നും ഡിവൈഎഫ്‌ഐ നേതാവായ ഭര്‍ത്താവിനെ പുറം ലോകം കാണിക്കില്ലെന്നു പോലീസ് ഭീഷണിപ്പെടുത്തിയെന്നും ഡിവൈഎഫ്ഐ പ്രവർത്തകർ ആരോപിച്ചു.
Most Read: കേരള പോലീസിനെ പറ്റി സംസ്‌ഥാന നേതൃത്വത്തിന് പരാതിയില്ല; ആനി രാജയെ തള്ളി കാനം