തിരുവനന്തപുരം: കേരള പോലീസിനെതിരെ സിപിഐ ദേശീയ നേതാവ് ആനി രാജ ഉന്നയിച്ച ആരോപണം തള്ളി സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സംസ്‌ഥാനത്ത് പോലീസിന്റെ പ്രവർത്തനങ്ങളിൽ സിപിഐക്ക് പരാതിയില്ലെന്നും, പരസ്യ പ്രസ്‌താവന വിവാദമാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.
കേരളത്തിലെ നേതാക്കള്‍ക്കാര്‍ക്കും പോലീസിനെ പറ്റി അത്തരത്തിലുള്ള അഭിപ്രായങ്ങളില്ല. വിഷയത്തില്‍ കേരളത്തിലെ പാര്‍ട്ടിയുടെ നിലപാട് ആനി രാജയെ അറിയിച്ചിട്ടുണ്ട്. അത് പാര്‍ട്ടിയിലെ ആഭ്യന്തര വിഷയമാണെന്നും, വിവാദമാക്കേണ്ട ആവശ്യമില്ലെന്നും കാനം പ്രതികരിച്ചു. വിമർശനങ്ങൾ ഉന്നയിക്കേണ്ടത് പാർട്ടി ഫോറത്തിലാണെന്നും, ആനി രാജയുടെ ആരോപണത്തിനെതിരെ ദേശീയ നേതൃത്വത്തിന് മുന്നിൽ പരാതി ഉന്നയിക്കുമെന്നും സംസ്‌ഥാന നേതൃത്വം നേരത്തെ തന്നെ വ്യക്‌തമാക്കിയിരുന്നു.
സ്‌ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട സർക്കാർ നയത്തിനെതിരെ ബോധപൂർവ്വമായ ഇടപെടൽ പോലീസ് സേനയിൽ നിന്ന് ഉണ്ടാകുന്നുവെന്നാണ് ആനി രാജ ആരോപണം ഉന്നയിച്ചത്. കൂടാതെ ഇതിനായി ആർഎസ്എസ് ഗ്യാങ് പോലീസിൽ പ്രവർത്തിക്കുന്നതായും സംശയിക്കുന്നതായി അവർ വ്യക്‌തമാക്കി. സംസ്‌ഥാനത്ത് നടക്കുന്ന ഗാർഹിക പീഡനങ്ങൾക്കെതിരെ നിയമം കാര്യക്ഷമമായി നടപ്പാക്കുന്നില്ലെന്നും, പോലീസുകാർക്ക് നിയമത്തെ കുറിച്ച് പരിശീലനം നൽകണമെന്നും ആനി രാജ പ്രസ്‌താവനയിൽ കൂട്ടിച്ചേർത്തിരുന്നു.
Read also: പരിശോധനയില്ല; ജില്ലയില്‍ വ്യാപകമായി മരം കടത്തല്‍