തൃശൂർ: ചാലക്കുടിയിൽ പോലീസ് ജീപ്പ് അടിച്ചു തകർത്തു എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ. ചാലക്കുടി ഐടിഐ തിരഞ്ഞെടുപ്പിൽ ജയിച്ചതിന് ശേഷമുള്ള ആഹ്ളാദ പ്രകടനത്തിനിടെയാണ് പോലീസ് ജീപ്പ് അടിച്ചു തകർത്തത്. ആക്രമണം നടത്തിയ ഡിവൈഎഫ്ഐ നേതാവ് നിധിൻ പുല്ലനെ കസ്‌റ്റഡിയിൽ എടുത്തെങ്കിലും സിപിഎം പ്രവർത്തകർ ഇടപെട്ടു ഇയാളെ മോചിപ്പിച്ചു.
ചാലക്കുടി ഏരിയാ സെക്രട്ടറി അശോകന്റെ നേതൃത്വത്തിലുള്ള പ്രവർത്തകരാണ് നിധിനെ മോചിപ്പിച്ചത്. പോലീസ് ജീപ്പിന്റെ മുകളിൽ കയറി നിന്നായിരുന്നു അതിക്രമം. സംഭവ സ്‌ഥലത്തേക്ക് കൂടുതൽ പോലീസ് എത്തിയപ്പോഴേക്കും പ്രതികളെ വിട്ടുകൊടുക്കാതിരിക്കാൻ സിപിഎം പ്രവർത്തകർ ശ്രമിച്ചു. അശോകൻ നിലത്ത് വീണുകിടന്ന് പ്രതിയായ നിധിനെ വട്ടംപിടിച്ചു രക്ഷിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ പുറത്തുവന്നിരുന്നു.
ഇതേത്തുടർന്ന് പോലീസും സിപിഎം പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. സ്‌ഥലത്ത് സംഘർഷ സാധ്യത നിലനിൽക്കുകയാണ്. തിരഞ്ഞെടുപ്പ് ഇന്ന് നടക്കാനിരിക്കെ ഇന്നലെ ഐടിഐക്ക് മുന്നിലെ കൊടിതോരണങ്ങൾ പോലീസ് അഴിപ്പിച്ചിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണമെന്ന് കരുതുന്നു. പോലീസുകാർ ജീപ്പിലിരിക്കെയാണ് പ്രവർത്തകർ ജീപ്പിന് മുകളിൽ വരെ കയറി അക്രമം അഴിച്ചുവിട്ടത്. പിന്നാലെ ജീപ്പിൽ ഉണ്ടായിരുന്ന പോലീസുകാരെ ഇവർ ഭീഷണിപ്പെടുത്തുകയും ചെയ്‌തു.
Most Read| പ്രതിഷേധം കടുക്കുന്നു; പത്‌മശ്രീ പുരസ്‌കാരം തിരികെ നൽകി ബജ്‌രംഗ് പുനിയ