ന്യൂഡെൽഹി: ദേശീയ ഗുസ്‌തി ഫെഡറേഷന്റെ പ്രസിഡണ്ടായി സഞ്‌ജയ് സിങ്ങിനെ തിരഞ്ഞെടുത്തതിൽ പ്രതിഷേധമെന്ന നിലയിൽ, തനിക്ക് ലഭിച്ച പത്‌മശ്രീ പുരസ്‌കാരം തിരികെ നൽകി ഒളിമ്പിക് മെഡൽ ജേതാവ് ബജ്‌രംഗ് പുനിയ. മെഡൽ കർത്തവ്യപഥിൽ വെച്ച് പുനിയ മടങ്ങി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിനു മുന്നിലെ ഫുട്‌പാത്തിലാണ് പുനിയ മെഡൽ ഉപേക്ഷിച്ചത്. മോദിയെ നേരിൽ കാണണമെന്ന ആവശ്യവുമായി എത്തിയ പുനിയയെ പോലീസ് തടഞ്ഞിരുന്നു.
ലൈംഗികാതിക്രമ ആരോപണം നേരിട്ട ബ്രിജ് ഭൂഷൺ സിങ്ങിന്റെ വിശ്വസ്‌തനായ സഞ്‌ജയ് സിങ്ങിനെ ദേശീയ ഗുസ്‌തി ഫെഡറേഷന്റെ പ്രസിഡണ്ടായി തിരഞ്ഞെടുത്തതിന് പിന്നാലെയാണ് ഗുസ്‌തി താരങ്ങൾ കടുത്ത തീരുമാനങ്ങളുമായി രംഗത്തുവന്നത്. പത്‌മശ്രീ പുരസ്‌കാരം പ്രധാനമന്ത്രിക്ക് തിരികെ നൽകുമെന്ന് മണിക്കൂറുകൾക്ക് മുമ്പാണ് ബജ്‌രംഗ് പുനിയ പ്രഖ്യാപിച്ചത്. എക്‌സ് പ്ളാറ്റുഫോമിൽ പോസ്‌റ്റ് ചെയ്‌ത കുറിപ്പിലാണ് പുനിയ നിലപാട് വ്യക്‌തമാക്കിയത്.
സഞ്‌ജയ് കുമാർ സിങ് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ, വികാരനിർഭരമായ വാർത്താ സമ്മേളനത്തിൽ ഒളിമ്പിക് മെഡൽ ജേതാവ് സാക്ഷി മാലിക് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. പൊട്ടിക്കരഞ്ഞുകൊണ്ട് ബൂട്ട് മേശയിൽ വെച്ചാണ് സാക്ഷി മാലിക് വിരമിക്കൽ പ്രഖ്യാപിച്ചത്. ഈ വാർത്താ സമ്മേളനത്തിൽ സാക്ഷിക്കും ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് വിനേഷ് ഫോഗാട്ടിനുമൊപ്പം ബജ്‌രംഗ് പുനിയയും പങ്കെടുത്തിരുന്നു. ബ്രിജ് ഭൂഷണെതിരെ നടപടി ആവശ്യപ്പെട്ടു ഇവർ മൂവരും ജന്തർ മന്തറിൽ ഒരു മാസത്തിലേറെ കാലം സമരം നടത്തിയിരുന്നു.
Most Read| കേരളത്തിന് ആശ്വാസം; 1404 കോടി രൂപ അനുവദിച്ചു കേന്ദ്രം