ന്യൂഡെൽഹി: ലഖിംപൂർ ഖേരിയിൽ കർഷകർ ഉൾപ്പടെയുള്ളവരെ വാഹനമിടിച്ച് കൂട്ടക്കൊല നടത്തിയ സംഭവം പുനഃരാവിഷ്‌കരിച്ച് പോലീസ്. കേസിൽ അറസ്‌റ്റിലായ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെയും സംഭവസ്‌ഥലത്ത് തെളിവെടുപ്പിനായി എത്തിച്ചു. കൂട്ടുപ്രതി അങ്കിത് ദാസിനൊപ്പമാണ് ആശിഷ് മിശ്രയെ സംഭവസ്‌ഥലത്ത് എത്തിച്ചത്. പോലീസ് വാഹനങ്ങളുടെ സഹായത്തോടെയാണ് സംഭവം പുനഃരാവിഷ്‌കരിച്ചത്.
കഴിഞ്ഞ ഒക്‌ടോബർ 9ആം തീയതിയാണ് ലഖിംപൂർ ഖേരി കൂട്ടക്കൊലയിൽ ആശിഷ് മിശ്രയെ പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. തുടർന്ന് 12 മണിക്കൂർ ചോദ്യം ചെയ്‌തതിന് പിന്നാലെ അറസ്‌റ്റ് രേഖപ്പെടുത്തുകയും ചെയ്‌തു. മൊഴികളിലെ വൈരുദ്ധ്യത്തെ തുടർന്നാണ് ആശിഷ് മിശ്ര പിടിയിലായത്. സംഭവ സമയം സ്‌ഥലത്തില്ലായിരുന്നുവെന്ന ആശിഷ് മിശ്രയുടെ വാദം മൊബൈൽ ടവർ ലൊക്കേഷൻ റിപ്പോർട്ടിലൂടെ അന്വേഷണ സംഘം പൊളിച്ചു. കൂടാതെ അപകടമുണ്ടാക്കിയ വാഹനം ഓടിച്ചത് തന്റെ ഡ്രൈവറല്ലെന്ന വാദവും തെറ്റായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.
ആശിഷ് മിശ്ര അറസ്‌റ്റിലായതോടെ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ രാജിക്കായുള്ള സമ്മർദ്ദം ശക്‌തമാക്കുകയാണ് നിലവിൽ പ്രതിപക്ഷവും, കർഷകരും. കൂടാതെ കേസുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്‌റ്റിലായ ആകെ ആളുകളുടെ എണ്ണം 6 ആയി ഉയർന്നിട്ടുണ്ട്.
Read also: ആര്യനൊപ്പം സെൽഫി; കിരൺ ഗോസാവിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്