കണ്ണൂർ: തലശ്ശേരിയിലെ സിപിഎം പ്രവർത്തകൻ ഹരിദാസനെ കൊലപ്പെടുത്താൻ ബിജെപിയുടെ പ്രാദേശിക നേതൃത്വം നേരിട്ടെത്തിയെന്ന് പോലീസ്. ബിജെപി തലശ്ശേരി മണ്ഡലം പ്രസിഡണ്ട് കെ ലിജേഷ്, മണ്ഡലം സെക്രട്ടറി പ്രജീഷ് (മൾട്ടി പ്രജി) എന്നിവർ ഹരിദാസനെ മാരകമായി വെട്ടി പരിക്കേൽപ്പിച്ചുവെന്നാണ് അന്വേഷണ സംഘം പറയുന്നത്.
ദിവസങ്ങളോളം പിന്തുടർന്ന ശേഷമാണ് പ്രതികൾ ഹരിദാസനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് നൽകുന്ന വിവരം. മൂന്ന് തവണ നടത്തിയ കൊലപാതക ശ്രമം പരാജയപ്പെട്ടിരുന്നു. നാലാമതായി ഹരിദാസനെ വീടിന് മുന്നിലിട്ട് ആക്രമിച്ചു കൊല്ലുകയായിരുന്നു. 22 വെട്ടുകളാണ് ഹരിദാസന്റെ ശരീരത്തിൽ ഉണ്ടായിരുന്നത്. കൊലയാളി സംഘം ഹരിദാസന്റെ കാൽ വെട്ടിയെടുക്കുകയും ചെയ്‌തു.
കസ്‌റ്റഡിയിൽ വാങ്ങിയുള്ള ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം നിഷേധിച്ചിരുന്നു. പിന്നീട് ഡിജിറ്റൽ തെളിവുകൾ നിരത്തി പോലീസ് ചോദ്യം ചെയ്‌തതോടെയാണ് പ്രതികൾ കുറ്റം സമ്മതിച്ചത്. പ്രതികളുടെ മൊഴി അനുസരിച്ചു നടത്തിയ തിരച്ചിലിൽ പോലീസ് കൊലക്ക് ഉപയോഗിച്ച വാളും വസ്‌ത്രങ്ങളും യാത്ര ചെയ്‌ത സ്‌കൂട്ടറും കണ്ടെടുത്തിരുന്നു. നിലവിൽ ബിജെപി മണ്ഡലം പ്രസിഡണ്ട് ഉൾപ്പടെ 12 പേർ റിമാൻഡിലാണ്.
ബിജെപി മണ്ഡലം സെക്രട്ടറി മൾട്ടി പ്രജി ഉൾപ്പെട്ട മൂന്നാമത്തെ കൊലപാതകമാണിതെന്ന് ആരോപണമുണ്ട്. കൊലയാളി സംഘത്തിൽ ഉണ്ടായിരുന്നതായി കരുതുന്ന ദീപു, നിഖിൽ എന്നിവരെയും ഗൂഢാലോചന കേസിൽ ഉൾപ്പെട്ടവരെയും ഇനി അറസ്‌റ്റ് ചെയ്യാനുണ്ട്. ഹരിദാസൻ വധത്തിൽ ആർഎസ്എസ് ഉന്നത നേതൃത്വത്തിന് പങ്കുണ്ടെന്ന് സിപിഐഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ആരോപിച്ചിരുന്നു. ഏറ്റവും ശക്‌തമായ പാർട്ടിയുടെ സംയമനം ദൗർബല്യമായി കാണരുതെന്നും കോടിയേരി പറഞ്ഞു.
Most Read: അന്താരാഷ്‌ട്ര വിമാന സർവീസുകൾ മാർച്ച് 27 മുതൽ പുനഃരാരംഭിക്കും