ആലപ്പുഴ: ജില്ലയിൽ നടന്ന രണ്ട് രാഷ്‌ട്രീയ കൊലപാതകങ്ങളിലും പ്രതികളെ പിടികൂടാനാകാതെ പോലീസ്. ഇതുവരെ പിടിയിലായവർ കുറ്റകൃത്യങ്ങളിൽ നേരിട്ട് പങ്കെടുത്തവരല്ല. രണ്ട് സംഭവങ്ങളിലും ഉന്നത ഗൂഢാലോചന നടന്നുവെന്ന് എഡിജിപി വിജയ് സാഖറെ പറഞ്ഞു. ബിജെപി നേതാവ് രഞ്‌ജിത്തിന്റെ കൊലപാതക കേസിൽ പിടിയിലായവർ എസ്‌ഡിപിഐ പ്രവർത്തകരാണെന്നും അദ്ദേഹം അറിയിച്ചു.
കൊലപാതകങ്ങൾ നടന്ന് നാലുദിവസമായിട്ടും കൃത്യം നടത്തിയവരെ കണ്ടെത്താനായില്ല. അതേസമയം, ബിജെപി നേതാവ് രഞ്‌ജിത്തിന്റെ കൊലപാതകത്തിൽ അറസ്‌റ്റിലായ നാല് എസ്‌ഡിപിഐ പ്രവർത്തകരും കുറ്റകൃത്യത്തിന് വേണ്ട സഹായങ്ങൾ നൽകിയവരാണ്. നിഷാദ്, ആസിഫ്, സുധീർ, അർഷാദ്, അലി എന്നിവരാണ് അറസ്‌റ്റിലായത്.
ഇതിനിടെ കസ്‌റ്റഡിയിൽ ഉള്ള എസ്‌ഡിപിഐ പ്രവർത്തകരെ കൊണ്ട് ജയ് ശ്രീറാം വിളിപ്പിച്ചു എന്ന ആരോപണം ഉയർന്നിരുന്നു. ഇത് തെളിയിച്ചാൽ രാജിവെക്കാൻ തയ്യാറാണെന്നും വിജയ് സാഖറെ പറഞ്ഞു. രഞ്‌ജിത് വധക്കേസിൽ കസ്‌റ്റഡിയിൽ എടുത്ത ബൈക്കുകളിൽ രണ്ടെണ്ണം കുറ്റകൃത്യത്തിന് എത്തിയവർ ഉപയോഗിച്ചതാണെന്ന് തെളിഞ്ഞിട്ടുണ്ട്.
എസ്‌ഡിപിഐ സംസ്‌ഥാന സെക്രട്ടറി ഷാൻ വധക്കേസിൽ അറസ്‌റ്റിലായ രണ്ട് ആർഎസ്‌എസ് പ്രവർത്തകരെ കസ്‌റ്റഡിയിൽ വാങ്ങി ആർഎസ്‌എസ് ജില്ലാ കാര്യാലയം അടക്കമുള്ള സ്‌ഥലങ്ങളിൽ തെളിവെടുപ്പിന് എത്തിക്കും. അന്വേഷണത്തിന്റെ ഭാഗമായി സംസ്‌ഥാന വ്യാപകമായി റെയ്‌ഡ് നടക്കുന്നുണ്ട്. രണ്ട് കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്‌റ്റ് ഉണ്ടാകുമെന്നാണ് പോലീസ് നൽകുന്ന സൂചന.
Also Read: തൃശൂരിലെ നവജാത ശിശുവിന്റെ കൊലപാതകം; അമ്മ ഉൾപ്പടെ മൂന്ന് പേർ അറസ്‌റ്റിൽ