കാസർഗോഡ്: മതപണ്ഡിതർ ആരുടെ പരിപാടിയിൽ പങ്കെടുക്കണമെന്ന് തീരുമാനിക്കുന്നത് രാഷ്‌ട്രീയ പാർട്ടികളല്ലെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍. മതപണ്ഡിതര്‍ ഇടത് സംഘടനാ നേതാക്കളുമായി വേദി പങ്കിടുന്ന കാര്യത്തില്‍ മറ്റു രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഇടപെടേണ്ടതില്ലെന്നും കാന്തപുരം പറഞ്ഞു. മുസ്‌ലിം ലീഗിനെ ലക്ഷ്യം വച്ചായിരുന്നു കാന്തപുരത്തിന്റെ പ്രതികരണം. കാഞ്ഞങ്ങാട് കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ഔഫ് അബ്‌ദുൾ റഹ്‌മാന്റെ വീട് സന്ദര്‍ശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്‌ട്രീയ പാര്‍ട്ടികള്‍ കൊലപാതകം അവസാനിപ്പിക്കണം. കൊലയാളികളെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ സംരക്ഷിക്കുന്നത് കൊണ്ടാണ് കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും കാന്തപുരം പറഞ്ഞു.
കോവിഡ് കാലത്ത് സംസ്‌ഥാന സർക്കാരിന്റെ പ്രവർത്തനം മികച്ച രീതിയിലായിരുന്നു. അത് എല്ലാ വിഭാഗക്കാരും അംഗീകരിച്ചിട്ടുണ്ടെന്നും കാന്തപുരം പറഞ്ഞു. സമസ്‌ത മുശാവറ അംഗം ഉമർ ഫൈസി മുക്കവും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി കെപി മോഹനനും തമ്മിൽ വേദിപങ്കിട്ടത് വിവാദമായിരുന്നു. കൂടാതെ മുഖ്യമന്ത്രിയുടെ കേരളപര്യടനം മലപ്പുറത്തെത്തിയപ്പോൾ പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്നും സമസ്‌ത നേതാവ് ആലിക്കുട്ടി മുസ്‌ലിയാരെ ലീഗ് ഇടപെട്ട് തടഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് കാന്തപുരത്തിന്റെ പ്രതികരണം.
Malabar News: സുന്നികളുടെ ക്ഷമ ദൗർബല്യമായി കാണരുത്; എസ്‌വൈഎസ്