ന്യൂഡെൽഹി: കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി എംപിയുടെ അടുത്ത അനുയായി ആയിരുന്ന ജിതിന്‍ പ്രസാദ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേർന്നതിൽ പ്രതികരണവുമായി കോൺഗ്രസ് എംപി ശശി തരൂർ. ജിതിന്‍ പ്രസാദയുടെ ബിജെപി പ്രവേശനം ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
വ്യക്‌തിപരമായ ഒരു വിദ്വേഷവുമില്ലാതെയാണ് താനിത് പറയുന്നത്. ബിജെപിക്കെതിരായ വലിയ ശബ്‌ദങ്ങളായിരുന്ന ജ്യോതിരാദിത്യ സിന്ധ്യയും ജിതിന്‍ പ്രസാദയും ബിജെപിയുടെ കൂട്ടിലേക്കു തന്നെ പോവുകയും അതില്‍ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്യുകയാണെന്നും ദി ക്വിന്റില്‍ എഴുതിയ ലേഖനത്തിൽ തരൂർ പറഞ്ഞു.
ഐപിഎൽ കളി പോലാകരുത് രാഷ്‌ട്രീയമെന്നും അദ്ദേഹം ഓർമപ്പെടുത്തി. “ഒരു വര്‍ഷം ഒരു ടീമിനുവേണ്ടിയും അടുത്ത വര്‍ഷം മറ്റൊരു ടീമിനു വേണ്ടിയും കളിക്കുന്ന ഐപിഎല്‍ പോലെ ആകരുത് രാഷ്‌ട്രീയം. ലേബലും ജഴ്‌സിയും സഹകളിക്കാരുമല്ലാതെ ഐപിഎല്ലില്‍ ഒരാള്‍ക്ക് തിരഞ്ഞെടുക്കാന്‍ ഒന്നുമില്ല. എന്നാല്‍ രാഷ്‌ട്രീയം അതുപോലെയല്ല. തത്വപരവും വിശ്വാസപരവുമായ ഒട്ടേറെ പ്രശ്‌നങ്ങള്‍ ഒരു രാഷ്‌ട്രീയ പാര്‍ട്ടിയെ തിരഞ്ഞെടുക്കുന്നതിലുണ്ട്,”- തരൂര്‍ പറഞ്ഞു.
കരിയര്‍ അധിഷ്‌ഠിത രാഷ്‌ട്രീയ പ്രവര്‍ത്തനമാണ് അടുത്ത കാലത്തായി കണ്ടു വരുന്നത്. അവര്‍ പ്രത്യേകിച്ച് ലക്ഷ്യമൊന്നുമില്ലാതെ പ്രൊഫഷനായി കണ്ട് രാഷ്‌ട്രീയത്തിലേക്ക് പ്രവേശിക്കുന്നവരാണ്. ഇത്തരക്കാർ അടുത്ത തിരഞ്ഞെടുപ്പിനപ്പുറം ഒന്നും ചിന്തിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബുധനാഴ്‌ചയാണ് മുന്‍ കേന്ദ്രമന്ത്രിയായിരുന്ന ജിതിന്‍ പ്രസാദ ബിജെപിയിൽ ചേർന്നത്. പാര്‍ട്ടിയില്‍ ചേരുന്നതിനു മുമ്പായി ജിതിന്‍, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദര്‍ശിച്ചിരുന്നു. ബംഗാളിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായിരുന്നു ഇദ്ദേഹം. രാജ്യത്തെ ഒരേയൊരു ദേശീയ പാര്‍ട്ടി ബിജെപിയാണെന്നാണ് അംഗത്വം സ്വീകരിച്ചു കൊണ്ട് ജിതിന്‍ പ്രസാദ പറഞ്ഞത്.
Most Read: സംസ്‌ഥാനത്ത് തൊഴിലില്ലായ്‌മ രൂക്ഷം; മന്ത്രി വി ശിവൻകുട്ടി