തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി കാലത്തും സംസ്‌ഥാനത്ത് തൊഴിലില്ലായ്‌മ രൂക്ഷമെന്ന് മന്ത്രി വി ശിവന്‍കുട്ടി നിയമസഭയില്‍. നേരത്തെ ഉള്ളതിനേക്കാള്‍ പതിനൊന്ന് ശതമാനമാണ് തൊഴിലില്ലായ്‌മ വര്‍ധിച്ചത്. കോവിഡിന് മുന്‍പ് തൊഴിലില്ലായ്‌മ നിരക്ക് 16.3 ശതമാനം ആയിരുന്നു. എന്നാല്‍ കോവിഡ് പ്രതിസന്ധി ആരംഭിച്ചതിന് ശേഷം ഇത് 27.3 ശതമാനമായി ഉയര്‍ന്നുവെന്നും മന്ത്രി അറിയിച്ചു.
രാജ്യത്തെ തൊഴിലില്ലായ്‌മ നിരക്കിനേക്കാളും മുന്‍പിലാണ് കേരളത്തിലെ തൊഴില്‍രഹിതരുടെ എണ്ണം. 9.1 ശതമാനം ആയിരുന്ന ദേശീയ ശരാശരി ഇപ്പോള്‍ 20.8 ശതമാനമാണ്. എംപ്ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി രജിസ്‌റ്റര്‍ ചെയ്‌തവരുടെ എണ്ണം 34 ലക്ഷത്തില്‍ നിന്ന് 37.71 ശതമാനമായി ഉയര്‍ന്നു. സംസ്‌ഥാന ആസൂത്രണ ബോര്‍ഡിന്റെ കണക്ക് പ്രകാരം കേരളത്തില്‍ 18 ലക്ഷത്തോളം നിരക്ഷരരുണ്ടെന്നും മന്ത്രി വി ശിവന്‍കുട്ടി സഭയെ അറിയിച്ചു.
അതേസമയം കോവിഡ് വ്യാപന സാഹചര്യത്തില്‍ ടൂറിസം മേഖലയില്‍ 33,675 കോടി രൂപയുടെ നഷ്‌ടമുണ്ടായതായി ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് സഭയില്‍ പറഞ്ഞു. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ സമ്പൂര്‍ണ വാക്‌സിനേഷന്‍ പദ്ധതി ഉടന്‍ നടപ്പാക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
കോവിഡ് പ്രതിസന്ധിയും ടൗട്ടേ ചുഴലിക്കാറ്റും വിഴിഞ്ഞം പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളെ ബാധിച്ചെന്നും, പാറയുടെ ലഭ്യത കുറവ് പദ്ധതി പൂര്‍ത്തീകരണത്തിന് തടസമാകുന്നതായും മന്ത്രി അഹമ്മദ് ദേവര്‍ കോവിലും നിയമസഭയെ അറിയിച്ചു.
Read Also: ലക്ഷദ്വീപിൽ ഭക്ഷ്യധാന്യ വിതരണം ഉറപ്പാക്കണം; കളക്‌ടർക്ക് ഹൈക്കോടതി നിർദ്ദേശം