കൊച്ചി: ലോക്ക്ഡൗൺ വന്നതോടെ പട്ടിണിയിലായ ലക്ഷദ്വീപിലെ ജനങ്ങൾക്ക് ഭക്ഷ്യധാന്യ വിതരണം ഉറപ്പാക്കണമെന്ന് കളക്‌ടർക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. അമിനി സ്വദേശിയും ലക്ഷദ്വീപ് വഖഫ് ബോർഡ് അംഗവുമായ കെകെ നാസിഹ് സമർപ്പിച്ച ഹരജി പരിഗണിച്ചാണ് കോടതിയുടെ നിർദ്ദേശം.
ഹരജിയിൽ ലക്ഷ്യദ്വീപ് അഡ്‌മിനിസ്ട്രേഷനോട് വിശദമായ മറുപടി നൽകാനും ഹൈക്കോടതി ആവശ്യപ്പെട്ടു. അതേസമയം, കേന്ദ്ര സർക്കാരിന്റെ ‘പ്രധാൻ മന്ത്രി ഖരീബ് കല്യാൺ യോജന’ പദ്ധതി പ്രകാരം അരി വിതരണം ചെയ്യുന്നുണ്ടെന്ന് ഭരണകൂടം കോടതിയെ അറിയിച്ചു.
അങ്ങനെയെങ്കിൽ മറ്റ് ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തിൽ എന്താണ് സ്‌ഥിതിയെന്ന് അറിയിക്കാൻ ഭരണകൂടത്തോട് ഹൈക്കോടതി നിർദ്ദേശിച്ചു. ഹരജി ചൊവ്വാഴ്‌ച വീണ്ടും പരിഗണിക്കും.
ലോക്ക്ഡൗൺ അവസാനിക്കും വരെ ലക്ഷദ്വീപിൽ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കെകെ നാസിഹ് ഹരജി നൽകിയത്. ദ്വീപിലെ 80 ശതമാനം ജനങ്ങളും ദിവസക്കൂലിക്കാരാണ്. ലോക്ക്ഡൗൺ കൂടി വന്നതോടെ അമിനി, കവരത്തി ദ്വീപുകളിലെല്ലാം കടുത്ത ഭക്ഷ്യക്ഷാമം അനുഭവപ്പെടുന്നതായും ഹരജിയിൽ പറയുന്നു. സൗജന്യ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യാൻ ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേഷന് നിർദ്ദേശം നൽകണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.
Most Read: വാക്‌സിനേഷൻ വേഗത്തിലാക്കണം; സാമ്പത്തിക വളർച്ചക്ക് നിർണായകമെന്ന് ധനമന്ത്രാലയം