മലപ്പുറം: പൊന്നാനി അഴിമുഖം തൂക്കുപാലത്തിന്റെ ആഗോള ടെൻഡർ തുറന്നു. പൊന്നാനി അഴിമുഖത്തിന് കുറുകെ ഹൗറ മാതൃകയിൽ നിർമിക്കുന്ന തൂക്കുപാലത്തിന്റെ ടെക്‌നിക്കൽ ടെൻഡറാണ് തുറന്നത്. ഇതിന്റെ വിശദമായ പരിശോധനകൾക്ക് ശേഷം ഫിനാൻഷ്യൽ ടെൻഡർ ഉടൻ തുറക്കുമെന്നും അധികൃതർ അറിയിച്ചു.
തിരുവനന്തപുരം-കാസർഗോഡ് തീരദേശ ഇടനാഴിയുടെ ഭാഗമായാണ് പൊന്നാനി അഴിമുഖത്തിന് കുറുകെ തൂക്കുപാലം നിർമിക്കുന്നത്. ഫിനാൻഷ്യൽ ടെൻഡർ നടപടികൾ പൂർത്തീകരിച്ചാലുടൻ തൂക്കുപാലത്തിന്റെ നിർമാണ പ്രവൃത്തികൾ ആരംഭിക്കും. ആർബിഡിസികെ കമ്പനിയാണ് പദ്ധതി നടപ്പിലാക്കുന്നത്. നിർവഹണ ഏജൻസി ആയ റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ കേരളയുടെ നേതൃത്വത്തിലാണ് ടെൻഡർ നടപടികൾ പൂർത്തീകരിച്ചത്.
മാസങ്ങളോളം സർവേ നടത്തി എൽ ആൻഡ് ടി കമ്പനിയാണ് പദ്ധതിയുടെ ഡിപിആർ തയ്യാറാക്കിയത്. 282 കോടി രൂപയാണ് പദ്ധതിക്കായി നീക്കിവെച്ചിട്ടുള്ളത്. ഇറിഗേഷൻ, ഹാർബർ, പോർട്ട്, റവന്യൂ, പൊതുമരാമത്ത്, ദേശീയ പാത എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. നേരത്തെ പദ്ധതിയുടെ സാധ്യതാ പഠനം പൂർത്തിയാക്കിയിരുന്നു.
Read Also: ദേശീയഗാനം ആലപിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കാത്തത് ശിക്ഷാർഹമല്ല; ജമ്മു കശ്‌മീർ ഹൈക്കോടതി