ശ്രീനഗർ: ദേശീയഗാനം ആലപിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കാതിരിക്കുന്നത് ശിക്ഷാർഹമായ കുറ്റമല്ലെന്ന് ജമ്മു കശ്‌മീർ ഹൈക്കോടതി. ബാനി ഗവ.കോളേജ് അധ്യാപനായ തൗസി അഹ്‌മദ് ഭട്ടിനെതിരായ കേസിലെ എഫ്‌ഐആർ റദ്ദാക്കി കൊണ്ടാണ് കോടതി വിധി.
2018 സെപ്റ്റംബറിൽ കോളേജിൽ സംഘടിപ്പിച്ച ‘മിന്നലാക്രമണ’ വാർഷിക ചടങ്ങിൽ ദേശീയഗാനം ആലപിച്ചപ്പോൾ എഴുന്നേറ്റ് നിന്നില്ലെന്നായിരുന്നു ഭട്ടിനെതിരായ പരാതി. വിദ്യാർഥികൾ കോളേജ് അധികൃതർക്ക് പരാതി നൽകുകയും പിന്നീടിത് പോലീസിന് കൈമാറുകയുമായിരുന്നു.
ദേശീയഗാനം ആലപിക്കുന്നത് തടയുകയോ അല്ലെങ്കിൽ ദേശീയഗാനം ആലപിക്കുന്ന സമയത്ത് അവിടെ അസ്വസ്‌ഥത സൃഷ്‌ടിക്കുകയോ ചെയ്‌താൽ മാത്രമേ കേസെടുക്കാനാകൂ എന്ന് കോടതി ചൂണ്ടിക്കാട്ടി. ദേശീയ ഗാനാലാപന സമയത്ത് എഴുന്നേറ്റ് നിൽക്കാത്തത് അടിസ്‌ഥാന കടമ നിറവേറ്റുന്നതിലെ വീഴ്‌ചയായി മാത്രമേ കണക്കാക്കാനാകൂ. അല്ലാതെ അത് കുറ്റമാകില്ല. ഗാനാലാപന സമയത്ത് തടസം സൃഷ്‌ടിക്കുന്ന പ്രവർത്തികൾ പ്രതിയുടെ ഭാഗത്ത് നിന്നുണ്ടായതായി എഫ്‌ഐആർ പരിശോധനയിൽ ബോധ്യം വന്നിട്ടില്ലെന്നും കോടതി വ്യക്‌തമാക്കി.
Also Read: തമിഴ്‌നാട്ടിലും കണ്ണുവെച്ച് മോദി സർക്കാർ; കൊങ്കുനാട് മേഖലയെ കേന്ദ്രഭരണ പ്രദേശമാക്കാൻ നീക്കം