ചെന്നൈ: തമിഴ്‌നാടിനെ രണ്ട് സംസ്‌ഥാനമായി വിഭജിക്കാൻ കേന്ദ്രസർക്കാർ നീക്കം നടത്തുന്നതായി റിപ്പോർട്. എഐഎഡിഎംകെ ശക്‌തികേന്ദ്രമായ കൊങ്കുനാട് മേഖലയെ കേന്ദ്രഭരണ പ്രദേശമാക്കാൻ മോദി സർക്കാർ നീക്കം നടത്തുന്നതായാണ് റിപ്പോർട്. ഒരു തമിഴ് പത്രത്തിലൂടെയാണ് വിവരം പുറത്തുവിട്ടിരിക്കുന്നത്. വിഷയം ഇതിനോടകം ട്വിറ്ററിലും മറ്റ് സമൂഹ മാദ്ധ്യമങ്ങളിലും ചർച്ചയായിട്ടുണ്ട്.
ഡിഎംകെ സർക്കാരിന് വെല്ലുവിളി ഉയർത്തുക എന്നതാണ് കേന്ദ്ര നീക്കത്തിന് പിന്നിലെന്നാണ് പറയപ്പെടുന്നത്. എന്നാൽ, ഇത് ഭരണഘടനാപരമായി എളുപ്പമായിരിക്കില്ലെന്ന് വിദഗ്‌ധർ അഭിപ്രായപ്പെടുന്നു. അധികാരമേറ്റ ശേഷം കേന്ദ്ര സർക്കാരിനെ ‘ഒൺട്രിയ അരശ്’ (യൂണിയൻ സർക്കാർ) എന്ന് പരാമർശിച്ചതുൾപ്പടെ പല വിഷയങ്ങളിലും ഡിഎംകെ സർക്കാരിന് ബിജെപിയുമായി ഭിന്നതയുണ്ട്.
എഐഎഡിഎംകെയുടെ ശക്‌തി കേന്ദ്രമെന്ന് അറിയപ്പെടുന്ന കൊങ്കുനാട് മേഖലയിൽ നേരിയ സ്വാധീനമുണ്ടാക്കാൻ ബിജെപിക്കും സാധിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിൽ എഐഎഡിഎംകെയുടെ സഖ്യകക്ഷികളാണ് ബിജെപി. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിയായ എൽ മുരുഗനും പാർട്ടി നേതാവ് വാനതി ശ്രീനിവാസനും ബിജെപി തമിഴ്‌നാട് അധ്യക്ഷനും കർണാടക മുൻ ഐപിഎസ് ഓഫിസറുമായ കെ അണ്ണാമലൈയും കൊങ്കുനാട് സ്വദേശികളാണ്.
കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, നാമക്കൽ, സേലം, ധർമ്മപുരി, നീലഗിരി, കരൂർ, കൃഷ്‌ണഗിരി എന്നീ ജില്ലകളിൽ ഉൾപ്പെടുന്ന കൊങ്കുനാടിന് കീഴിൽ നിലവിൽ പത്ത് ലോക്‌സഭാ, 61 നിയമസഭാ മണ്ഡലങ്ങളുണ്ട്. സമീപ മേഖലയിലെ കുറച്ച് മണ്ഡലങ്ങൾ കൂടി ചേർത്ത് 90 നിയമസഭാ മണ്ഡലങ്ങളോടെ കേന്ദ്രഭരണ പ്രദേശമാക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് റിപ്പോർട്ടിൽ പറയുന്നു.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് കൊങ്കുനാട് പ്രത്യേക സംസ്‌ഥാനമാക്കി മാറ്റാനാണ് സാധ്യതയെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. തമിഴ്‌നാട് വിഭജിക്കുന്നത് സംബന്ധിച്ച വാർത്ത പുറത്ത് വന്നതോടെ വിവിധ മേഖലകളിൽ നിന്ന് പ്രതിഷേധങ്ങളും ഉയർന്നുവരുന്നുണ്ട്. കേന്ദ്ര നീക്കത്തിനിടെ സമൂഹ മാദ്ധ്യമങ്ങളിൽ അഭിപ്രായ പ്രകടനങ്ങളും ശക്‌തമാണ്. നീക്കത്തെ അനുകൂലിക്കുന്നവരും രംഗത്തുണ്ട്.
Also Read: രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് സർക്കാർ ആനുകൂല്യവും ജോലിയും വിലക്കാൻ യുപി