ലഖ്‌നൗ: രണ്ടിൽ കൂടുതൽ കുട്ടികൾ ഉള്ളവർക്ക് സർക്കാർ ആനുകൂല്യവും ജോലിയും വിലക്കാൻ ഉത്തർപ്രദേശ് സർക്കാരിന്റെ നീക്കം. ജനസംഖ്യാ നിയന്ത്രണത്തിന്റെ ഭാഗമായാണ് നടപടി എന്നാണ് റിപ്പോർട്. യോഗി ആദിത്യനാഥ് സർക്കാർ തയ്യാറാക്കിയ കരട് ബില്ലിൽ രണ്ടിലധികം കുട്ടികളുള്ള കുടുംബങ്ങളെ സർക്കാർ ആനുകൂല്യങ്ങളും ജോലിയും ലഭിക്കുന്നതിൽ നിന്നും വിലക്കാൻ വ്യവസ്‌ഥ ചെയ്യുന്നു. തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തും.
രണ്ടിൽ കൂടുതൽ കുട്ടികളുള്ളവരെ പ്രാദേശിക തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിനും സർക്കാർ ജോലികളിലും വിലക്ക് ഏർപ്പെടുത്തുമെന്നു യുപി ലോ കമ്മീഷൻ ചെയർമാൻ ജസ്‌റ്റിസ് എഎൻ മിത്തൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് സർക്കാർ സബ്‌സിഡിയോ ക്ഷേമപദ്ധതി ആനുകൂല്യങ്ങളോ ലഭിക്കില്ല. സർക്കാർ ജോലിയിൽ പ്രവേശിച്ചവർക്ക് സ്‌ഥാനക്കയറ്റം ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കില്ല. കുടുംബത്തിന്റെ റേഷൻ കാർഡിൽ നാലംഗങ്ങളെ മാത്രമേ ഉൾപ്പെടുത്തൂ എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ജനസംഖ്യാ നയം കൃത്യമായി പാലിക്കുന്ന കുടുംബങ്ങൾക്ക് സർക്കാർ ധനസഹായം നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഭൂമി വാങ്ങുന്നതിന് ഇവർക്ക് സബ്‌സിഡി നൽകും. രണ്ട് കുട്ടികളുള്ള സർക്കാർ ജീവനക്കാരുടെ പിഎഫ് ഉൾപ്പടെ വർധിപ്പിക്കും. ഒരു കുട്ടി മാത്രമുള്ള കുടുംബങ്ങൾക്ക് കൂടുതൽ ആനുകൂല്യങ്ങളാകും ലഭിക്കുക. വെള്ളം, വൈദ്യുതി, വീട്ടുനികുതി എന്നിവയിൽ ഇളവും ലഭിക്കും.
ഒറ്റ കുട്ടിക്ക് 20 വയസുവരെ സൗജന്യ ആരോഗ്യ പരിരക്ഷയും വിദ്യാഭ്യാസവും നൽകും. ജനസംഖ്യാ നയത്തിന്റെ കരട് രൂപരേഖ സർക്കാർ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആളുകൾക്ക് ഈ മാസം 19നുള്ളിൽ ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ അറിയിക്കാമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.
Most Read: തോളിൽ കൈവെച്ചു; കോൺഗ്രസ് പ്രവർത്തകന്റെ മുഖത്തടിച്ച് ഡികെ ശിവകുമാർ; പ്രതിഷേധം