ന്യൂയോര്‍ക്ക്: ജനസംഖ്യയുടെ കാര്യത്തില്‍ ഇന്ത്യ ചൈനയെ മറികടക്കുമെന്ന് ഐക്യരാഷ്‌ട്ര സഭാ റിപ്പോര്‍ട്. 2023ഓട് കൂടി ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറിയേക്കുമെന്നാണ് യുഎന്‍ റിപ്പോര്‍ട് വ്യക്‌തമാക്കുന്നത്.
അന്താരാഷ്‌ട്ര ജനസംഖ്യാ ദിനമായി ആചരിക്കുന്ന ജൂലൈ 11ന് (തിങ്കളാഴ്‌ച) ആയിരുന്നു യുണൈറ്റഡ് നേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ അഫയേഴ്‌സിന്റെ ‘ദി വേള്‍ഡ് പോപുലേഷന്‍ പ്രോസ്‌പെക്റ്റ്സ് 2022’ റിപ്പോര്‍ട് പുറത്തുവന്നത്.
ഇന്ത്യ 2023ല്‍ ചൈനയെ മറികടന്ന് ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറുമെന്നാണ് പ്രവചനമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട് പ്രകാരം 2022ലെ ഇന്ത്യയിലെ ജനസംഖ്യ 1.412 ബില്യണും ചൈനയിലേത് 1.426 ബില്യണുമാണ്. 2050 ആകുമ്പോഴേക്കും ഇത് ഇന്ത്യയില്‍ 1.668 ബില്യണായി ഉയരുകയും ചൈനയില്‍ 1.317 ബില്യണായി താഴുകയും ചെയ്യുമെന്ന് ചൂണ്ടിക്കാട്ടുന്നു.
അതേസമയം 2022 നവംബര്‍ മധ്യത്തോട് കൂടി ലോക ജനസംഖ്യ എട്ട് ബില്യണ്‍ കടക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏകദേശ കണക്കുകൂട്ടല്‍ പ്രകാരം കൂടിക്കഴിഞ്ഞാല്‍ ജനസംഖ്യ 2030ല്‍ 8.5 ബില്യണിലേക്കും 2050ല്‍ 9.7 ബില്യണിലേക്കും വളരാമെന്നും യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 1950ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണ് ആഗോള ജനസംഖ്യ വളര്‍ന്നുകൊണ്ടിരിക്കുന്നത്. 2020ല്‍ ഇത് ഒരു ശതമാനത്തില്‍ താഴേക്ക് ഇടിഞ്ഞിരുന്നു.
2080 ആകുമ്പോഴേക്കും ജനസംഖ്യ 10.4 ബില്യണിലേക്ക് വളര്‍ന്ന് അതിന്റെ ഏറ്റവുമുയര്‍ന്ന സ്‌റ്റേജില്‍ എത്താമെന്നാണ് കണക്കുകൂട്ടല്‍. 2100 വരെ ഇത് അതേ നിരക്കില്‍ തുടരാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടിലുണ്ട്.
2050 വരെയുണ്ടാകുന്ന ആഗോള ജനസംഖ്യാ വളര്‍ച്ചയുടെ പകുതിയും പ്രധാനമായും എട്ട് രാജ്യങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും. ഡെമോക്രാറ്റിക് റിപബ്ളിക് ഓഫ് കോംഗോ, ഈജിപ്റ്റ്, എത്യോപ്യ, ഇന്ത്യ, നൈജീരിയ, പാകിസ്ഥാന്‍, ഫിലിപ്പീന്‍സ്, ടാന്‍സാനിയ എന്നീ എട്ട് രാജ്യങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും വലിയ തോതില്‍ ജനസംഖ്യാ വളര്‍ച്ച ഉണ്ടാകുകയെന്നാണ് കണക്കുകൂട്ടല്‍.
Most Read: ഗോൾവാൾക്കർ പരാമർശം; വിഡി സതീശന് കോടതിയുടെ നോട്ടീസ്