ന്യൂഡെൽഹി: ജിഡിപിയിൽ ഏറ്റവും വേഗം വളർച്ച കൈവരിച്ച വർഷം എന്ന പ്രത്യേകതയുണ്ടങ്കിലും നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ജിഡിപി 16.2 ശതമാനത്തിൽ എത്തുമെന്ന റിസർവ് ബാങ്ക് പ്രഖ്യാപനം നേടാനായില്ല.
2022–23 സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) 13.5 ശതമാനമായി ഉയര്‍ന്നുവെന്നാണ് ദേശീയ സ്‌റ്റാറ്റിസ്‌റ്റിക്കല്‍ ഓഫീസ് (എന്‍എസ്ഒ) പുറത്തുവിട്ട കണക്കുകള്‍ പറയുന്നത്. ഇത് തൊട്ടു മുൻപുള്ള പാദത്തേക്കാൾ 4.1% കൂടുതലാണിത്. കോവിഡിന് ശേഷമുള്ള ജനതയുടെ സാധാരണ നില പ്രാപിക്കലും അതനുസരിച്ചുള്ള വിപണിയുടെ വളർച്ചയും ഉപഭോഗത്തിൽ ഉണ്ടായ വർധനയുമാണ് വളർച്ചാ നിരക്ക് കൂടാൻ കാരണം.
2021–22 പാദത്തില്‍ 32.46 ലക്ഷം കോടി രൂപയായിരുന്നു മൊത്തം ആഭ്യന്തര ഉല്‍പ്പാദനം. 2022–23 പാദത്തില്‍ ഇത് 36.85 ലക്ഷം കോടി രൂപയിലെത്തുമെന്നാണ് വിലയിരുത്തല്‍. 2021 ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ജിഡിപി വളര്‍ച്ചാ നിരക്ക് 20.1 ശതമാനമായിരുന്നു. വാര്‍ഷിക അടിസ്‌ഥാനത്തിൽ കാര്‍ഷിക മേഖല 2.2 ശതമാനത്തില്‍ നിന്ന് 4.5 ശതമാനം വളര്‍ച്ച കൈവരിച്ചതായി കണക്കുകള്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ 4.9 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഉല്‍പ്പാദന മേഖലയിലും 4.8 ശതമാനം വളര്‍ച്ചയുണ്ട്. ഈ മാസം ആദ്യം നടന്ന ധനനയ യോഗത്തില്‍, ഏപ്രില്‍-ജൂണ്‍ പാദത്തില്‍ വളര്‍ച്ചാ നിരക്ക് 16.2 ശതമാനമാകുമെന്ന് ആര്‍ബിഐ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിന് വിരുദ്ധമാണ് പുതിയ റിപ്പോര്‍ട്ട്. അതേസമയം, 2022 ഏപ്രില്‍ -ജൂണ്‍ കാലയളവില്‍ ചൈനീസ് സമ്പദ് വ്യവസ്‌ഥ വെറും 0.4 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
എന്നാൽ, ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്‍വ്യവസ്ഥയായ ഇന്ത്യയിൽ സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ 13.5 ശതമാനം വളർച്ചയാണുണ്ടായത്. വ്യവസായ മേഖലയിൽ 8.6 ശതമാനവും സേവനമേഖലയിൽ 17.6, കാർഷിക മേഖലയിൽ 4.5 ശതമാനവും വളർച്ചയുണ്ടായി. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ആര്‍ബിഐ രാജ്യത്തെ പലിശ നിരക്ക് ഉയര്‍ത്തുന്നത് വരും പാദങ്ങളിലെ സാമ്പത്തിക വളര്‍ച്ചയെ ബാധിക്കും എന്നാണ് വിലയിരുത്തല്‍. രണ്ടാം പാദത്തിലെ കണക്കുകള്‍ (ജൂലൈ മുതൽ സെപ്റ്റംബര്‍ വരെയുള്ളത്) 2022 നവംബര്‍ 30ന് പ്രസിദ്ധീകരിക്കും.
Most Read: ബഹുഭാര്യത്വവും തഹ്‌ലീല്‍ ആചാരവും ഭരണഘടനാ ബെഞ്ചില്‍; കേന്ദ്ര സർക്കാരിന് നോട്ടീസ്