മലപ്പുറം: പൊന്നാനി രാജ്യാന്തര ചലച്ചിത്ര മേളക്ക് തിരി തെളിഞ്ഞു. നിള സംഗ്രഹാലയത്തിൽ സംവിധായകൻ സിബി മലയിൽ ഭദ്രദീപം കൊളുത്തിയതോടെയാണ് ഏഴു ദിവസം നീളുന്ന പൊന്നാനി രാജ്യാന്തര ചലച്ചിത്രമേളക്ക് തുടക്കമായത്.
പൊന്നാനി ഫിലിം സൊസൈറ്റിയുടെയും എംടിഎം കോളേജ് വെളിയങ്കോടിന്റെയും ആഭിമുഖ്യത്തിലാണ് മേള. 15 രാജ്യങ്ങളിൽ നിന്നായി 20ഓളം ഭാഷകളിലുള്ള 50ഓളം സിനിമകൾ പ്രദർശിപ്പിക്കും. വെളിയങ്കോട് എംടിഎം കോളേജ് കാമ്പസ്, ഈശ്വരമംഗലത്തെ നിള സംഗ്രഹാലയ എന്നീ വേദികളിലാണ് പ്രദർശനം. ഓപ്പൺ ഫോറങ്ങളും കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. 26നാണ് മേള സമാപിക്കുക.
ഉൽഘാടന ചടങ്ങിൽ പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ചു. സംവിധായകരായ സക്കറിയ, ഷാനവാസ് ബാവുക്കുട്ടി, ദേവശ്രീ നാഥ്, പ്രത്വിരാജ് ദാസ് ഗുപ്‌ത എന്നിവർ പ്രത്യേക അതിഥികളായിരുന്നു. പ്രോഫ. പികെഎം മുഹമ്മദ് ഇക്ബാൽ, സലാം ബാപ്പു, ഹവ്വാ ഉമ്മ എന്നിവർ പ്രസംഗിച്ചു.
മേളയുടെ ആദ്യ ദിനമായ ഇന്നലെ 11 ചിത്രങ്ങളാണ് പ്രദർശനത്തിന് എത്തിയത്. ഇന്ന് മൂന്ന് മലയാള ചിത്രങ്ങളുൾപ്പടെ എട്ട് ചിത്രങ്ങൾ പ്രദർശിപ്പിക്കും. മലയാളം സിനിമാ വിഭാഗത്തിൽ സജിൻ ബാബു സംവിധാനം ചെയ്‌ത ‘ബിരിയാണി’, വിപിൻ ആറ്റ്‌ലിയുടെ ‘മ്യുസിക്കൽ ചെയർ’, സന്തോഷ് മണ്ടൂർ സംവിധാനം ചെയ്‌ത ‘പനി’ എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും.
ലോകസിനിമാ വിഭാഗത്തിൽ അലക്‌സ് പിപെർനോ സംവിധാനം ചെയ്‌ത ‘വിൻഡോ ബോയ് വുഡ് ഓൾസോ ലൈക് ടു ഹാവ് എ സബ്‍മറൈൻ’, ആദിൽ ഖാൻ യേഴ്‌സനോവിന്റെ കസാക്കിസ്‌ഥാൻ ചിത്രം ‘യെല്ലോ ക്യാറ്റ്’ എന്നീ ചിത്രങ്ങൾ പ്രദർശനത്തിനെത്തും. വിഖ്യാത കൊറിയൻ ചലച്ചിത്രകാരൻ കിം കി ഡുക് സംവിധാനം ചെയ്‌ത ‘അഡ്രസ് അൺനോൺ’ ഹോമേജ് വിഭാഗത്തിൽ പ്രദർശിപ്പിക്കും.
Malabar News: മലപ്പുറം ജില്ലാ കോൺഗ്രസ് താൽകാലിക പ്രസിഡണ്ടായി ആര്യാടൻ ഷൗക്കത്ത്