പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പു കേസിൽ രണ്ടുപേർ പിടിയിൽ. സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറായ തോമസ് ഡാനിയേലിന്റെ മക്കളാണ് പിടിയിലായത്. ഡൽഹി വിമാനത്താവളത്തിൽ വച്ചാണ് റിനു മറിയം തോമസ്, റിയ ആൻ തോമസ് എന്നിവരെ പിടികൂടിയത്. ഓസ്ട്രേലിയയിലേക്ക് കടക്കാനായിരുന്നു ഇവരുടെ പദ്ധതി. റിനു സ്ഥാപനത്തിന്റെ സിഇഒയാണ്, റിയ ഡയറക്ടർ ബോർഡ് അംഗവും. ഇവർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇരുവരേയും കേരളത്തിലെത്തിക്കാൻ പോലീസ് ഡൽഹിയിലേക്ക് പുറപ്പെട്ടു. അതേസമയം, തോമസ് ഡാനിയേലും ഭാര്യയും സ്ഥാപനത്തിന്റെ പാർട്ണറുമായ പ്രഭ ഡാനിയേലും ഇപ്പോഴും ഒളിവിലാണ്.
കാലാവധി പൂർത്തിയായിട്ടും നിക്ഷേപങ്ങൾ മടക്കി നൽകാതിരുന്നതോടെയാണ് പോപ്പുലർ ഫിനാൻസിനെതിരെ ആളുകൾ പരാതിയുമായി രംഗത്തെത്തിയത്. ഇതിനെത്തുടർന്ന് തോമസ് ഡാനിയേലും ഭാര്യയും ഒളിവിൽ പോവുകയായിരുന്നു. കാലാവധി കഴിഞ്ഞ നിക്ഷേപങ്ങൾ മടക്കി നൽകാത്തതിന് കോന്നി പോലീസ് സ്റ്റേഷനിൽ ഇരുവർക്കുമെതിരേ വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. വകയാർ ആസ്ഥാനമായ പോപ്പുലർ ഫിനാൻസ് 2000 കോടി രൂപ നിക്ഷേപകരിൽനിന്നു സ്വീകരിച്ചിട്ടുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക കണക്കുകൂട്ടൽ.
അതേസമയം കോന്നി വകയാറിലുള്ള പോപ്പുലർ ആസ്ഥാനത്ത് ജപ്തി നടപടികൾ ആരംഭിച്ചു. നിക്ഷേപകർക്ക് ഈട് നൽകണമെന്നു കാട്ടി പത്തനംതിട്ട സബ് കോടതി സ്ഥാപനത്തിൽ നോട്ടിസ് പതിച്ചു. വിവിധ ജില്ലകളിൽ നിന്ന് പ്രതിഷേധവുമായി നിക്ഷേപകരും സ്ഥാപനത്തിന് മുന്നിൽ എത്തിയിരുന്നു. പണം നഷ്ടമായവർ നാളെ ഓഫീസിനുമുന്നിൽ മാർച്ചും ധർണയും നടത്തും.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്നു പ്രവർത്തനം സ്തംഭിച്ച പോപ്പുലർ ഫിനാൻസ് നേരത്തെ സബ് കോടതിയിൽ പാപ്പർ ഹർജി നൽകിയിരുന്നു. കോടതി അടുത്ത മാസം ഏഴിനു കേസ് പരിഗണിക്കും.