ലഖ്‌നൗ: റിപ്പബ്ളിക് ദിനത്തിൽ രാജ്യ തലസ്‌ഥാനത്ത് നടന്ന ട്രാക്‌ടർ റാലിക്കിടെ കർഷകൻ മരിച്ച സംഭവത്തിൽ വിശദീകരണവുമായി ഉത്തർപ്രദേശ് പോലീസ്. ട്രാക്‌ടർ മറിഞ്ഞ് ഉണ്ടായ അപകടത്തിൽ പരിക്കേറ്റതിനെ തുടർന്നാണ് കർഷകൻ മരിച്ചതെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട് വ്യക്‌തമാക്കുന്നതായി യുപി പോലീസ് പറയുന്നു.
യുപിയിൽ നിന്നുള്ള 26 വയസുള്ള കർഷകനാണ് ചൊവ്വാഴ്‌ച നടന്ന ട്രാക്‌ടർ റാലിക്കിടെ മരിച്ചത്. പോലീസ് വെടിവെപ്പിലാണ് കർഷകൻ മരിച്ചതെന്ന് കർഷക നേതാക്കൾ ആരോപിച്ചിരുന്നു. എന്നാൽ ഈ ആരോപണം തള്ളുകയാണ് യുപി പോലീസ്.
” മരിച്ച കർഷകന് വെടിയേറ്റിട്ടില്ലെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നു. വൈറൽ വീഡിയോയിൽ കാണുന്നതുപോലെ ട്രാക്‌ടർ മറിഞ്ഞതിനെ തുടർന്നുണ്ടായ പരിക്കുകൾ കാരണമാണ് അദ്ദേഹം മരിച്ചതെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു,”- യുപിയിലെ മുതിർന്ന പോലീസ് ഉദ്യോഗസ്‌ഥൻ അവിനാശ് ചന്ദ്രയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട് ചെയ്‌തു.
ഡെൽഹിയിൽ നിന്ന് 180 കിലോമീറ്റർ അകലെയുള്ള റാംപൂരിൽ നിന്നുള്ള നവരിത് സിംഗ് എന്നയാളാണ് മരിച്ചത്. ഓസ്‌ട്രേലിയയിൽ ആയിരുന്ന അദ്ദേഹം അടുത്തിടെയാണ് സ്വന്തം ഗ്രാമത്തിലേക്ക് തിരിച്ചെത്തിയത്.
Also Read: അഭയ കേസ്; ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിസ്‌റ്റർ സെഫി കോടതിയിൽ