തിരുവനന്തപുരം: ഒളിമ്പിക്‌സില്‍ രാജ്യത്തിന് തന്നെ അഭിമാനമായി മാറിയ മലയാളി താരവും ടോക്യോ ഒളിമ്പിക്‌സ് ഹോക്കിയിലെ വെങ്കല മെഡല്‍ ജേതാവുമായ പിആര്‍ ശ്രീജേഷിന് ഉചിതമായ പാരിതോഷികം നല്‍കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി നിയമസഭയില്‍ അറിയിച്ചു.
ഇത് സംബന്ധിച്ച തീരുമാനം സംസ്‌ഥാന മന്ത്രിസഭ കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു. ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിക്കാത്തതിൽ സർക്കാരിനെതിരെ വിമർശനം ഉയരുന്നതിനിടെയാണ് മന്ത്രി ഇക്കാര്യത്തിൽ വ്യക്‌തത വരുത്തിയത്.
ടോക്യോ ഒളിമ്പിക്‌സിലെ ചരിത്ര വിജയത്തിലൂടെ ലോകകായിക മാമാങ്കത്തില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ മലയാളി താരമായി ശ്രീജേഷ് മാറി. ഹോക്കിയിൽ വെങ്കലത്തിനായുള്ള മൽസരത്തില്‍ കരുത്തരായ ജര്‍മനിയെ നാലിനെതിരെ അഞ്ചു ഗോളുകള്‍ക്ക് തറ പറ്റിച്ചാണ് ഇന്ത്യ അഭിമാന നേട്ടം കൈവരിച്ചത്. ഈ മെഡൽ നേട്ടത്തിൽ സുപ്രധാന പങ്കുവഹിച്ചതും എറണാകുളം കിഴക്കമ്പലം സ്വദേശിയായ ശ്രീജേഷ് ആണ്.
അതേസമയം സംസ്‌ഥാന സർക്കാർ ശ്രീജേഷിന് ഇതുവരെ പാരിതോഷികം നൽകാത്തതിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. നേരത്തെ ശ്രീജേഷിന് അർഹിക്കുന്ന പാരിതോഷികം പ്രഖ്യാപിക്കാത്തതിൽ സർക്കാരിനുള്ള പേടിയും ബുദ്ധിമുട്ടും എന്താണെന്ന് അറിയില്ലെന്ന് ഒളിമ്പ്യൻ അഞ്‌ജു ബോബി ജോർജ് പറഞ്ഞിരുന്നു. തീരുമാനം വൈകുന്നതിലുള്ള കാരണം എന്താണെന്ന് കായികമന്ത്രിയും മുഖ്യമന്ത്രിയും അറിയിക്കണമെന്നും അഞ്‌ജു ആവശ്യപ്പെട്ടിരുന്നു. കൂടാതെ ഇന്ത്യൻ വോളിബോൾ താരം ടോം ജോസഫും ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് എത്തിയിരുന്നു.
Most Read: ‘കലാപാഹ്വാനം നടത്തുന്നത് കുട്ടികളായാലും നടപടിയെടുക്കും’; മുന്നറിയിപ്പുമായി കണ്ണൂര്‍ കമ്മീഷണര്‍