കണ്ണൂർ: ഇ ബുള്‍ജെറ്റ് യുട്യൂബേഴ്‌സ് അറസ്‌റ്റിലായതിന് പിന്നാലെ കലാപാഹ്വാനവുമായി രംഗത്തെത്തിയവര്‍ക്ക് മുന്നറിയിപ്പുമായി കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആർ ഇളങ്കോ. പതിനെട്ട് വയസിന് താഴെയുള്ള കുട്ടികളുടെ ഭാഗത്ത് നിന്നുമാണ് ഇത്തരത്തിലുള്ള ഭീഷണികൾ ഉണ്ടാകുന്നതെങ്കില്‍ പോലും അവര്‍ക്കെതിരെ ജുവനൈല്‍ ജസ്‌റ്റിസ് ആക്‌ട് പ്രകാരം നടപടി എടുക്കുമെന്ന് കമ്മീഷണർ വ്യക്‌തമാക്കി.
“അഭിപ്രായ വ്യത്യാസങ്ങള്‍ ആർക്കും ഉണ്ടാകാം. അത് പ്രകടിപ്പിക്കുകയും ചെയ്യാം. എന്നാല്‍ അത് കാലാപാഹ്വാനത്തിലേക്കോ, അസഭ്യത്തിലേക്കോ, ഭീഷണിയിലേക്കോ മാറാന്‍ പാടില്ല. നിങ്ങള്‍ക്ക് എതിരഭിപ്രായമുണ്ടെങ്കില്‍ അതില്‍ നിലപാട് വ്യക്‌തമാക്കാം. പരാതികളുണ്ടെങ്കില്‍ പോലീസിൽ അറിയിക്കാം. മോട്ടോര്‍ വാഹന വകുപ്പിനെ കുറിച്ച് പരാതിയുണ്ടെങ്കില്‍ മേലുദ്യോഗസ്‌ഥരുമായും ബന്ധപ്പെടാം,”- അദ്ദേഹം പറഞ്ഞു.
അതേസമയം ഇ ബുള്‍ ജെറ്റ് യുട്യൂബേഴ്‌സിനെ പോലീസ് മര്‍ദ്ദിച്ചെന്ന ആരോപണം പരിശോധിക്കുമെന്നും കമ്മീഷണർ ആര്‍ ഇളങ്കോ വ്യക്‌തമാക്കി. ആംബുലന്‍സ് സൈറണ്‍ മുഴക്കി വാഹനം ഓടിച്ചത് ബിഹാറിലാണെങ്കിലും അതും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തും. ഇവരുടെ വീഡിയോകള്‍ പരിശോധിച്ച ശേഷം നിയമലംഘനം കണ്ടെത്തിയാല്‍ നടപടിയെടുക്കും. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിക്കും. മാത്രമല്ല, ഇവരുടെ വാഹനത്തില്‍ പ്രസ് സ്‌റ്റിക്കർ ഉപയോഗിച്ചത് എന്ത് അടിസ്‌ഥാനത്തിലാണെന്നും പരിശോധിക്കുമെന്ന് കമ്മീഷണർ മാദ്ധ്യമങ്ങളോട് പറഞ്ഞു. വ്യക്‌തിപരമായി ഇവരോട് പോലീസിന് വിരോധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇരിട്ടി സ്വദേശികളായ ഇ ബുള്‍ജെറ്റ് യുട്യൂബേഴ്‌സ് എബിന്‍, ലിബിന്‍ എന്നിവരെ തിങ്കളാഴ്‌ച ഉച്ചയോടെയാണ് ടൗണ്‍ പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഇരുവരെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌ത് കണ്ണൂര്‍ സബ് ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. ഓഗസ്‌റ്റ് 12നാണ് ഇവരുടെ ജാമ്യാപേക്ഷ പരിഗണിക്കുക.
Most Read: സമാന്തര ടെലിഫോൺ എക്‌സ്ചേഞ്ച്; തീവ്രവാദ ബന്ധം ആരോപിച്ച് കെ സുരേന്ദ്രൻ