കൊച്ചി: പീഡന പരാതി നൽകിയ യുവതിയെപ്പറ്റി മോശം പരാർമശം നടത്തിയെന്ന കേസിൽ യുട്യൂബർ സൂരജ് പാലാക്കാരൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത് മാറ്റിവെച്ചു. ജസ്‌റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസിൽ അറസ്‌റ്റ് ഉണ്ടാകുമെന്ന സാഹചര്യത്തിലാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
കേസിൽ അതിജീവിതയെ കക്ഷി ചേർത്തിട്ടുണ്ട്. അടിമാലി സ്വദേശിനിയായ യുവതിയെ അധിക്ഷേപിച്ച് സംസാരിക്കുകയും ജാതീയമായ പരാമർശം നടത്തുകയും ചെയ്‌തു എന്നാണ് എറണാകുളം സൗത്ത് പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസിലുള്ളത്. തുടർന്ന് പോലീസ് സൂരജ് പാലാക്കാരനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയായിരുന്നു.
ക്രൈം പത്രാധിപർ നന്ദകുമാറിനെതിരെ പരാതി നൽകിയ യുവതി തന്നെയാണ് ഈ കേസിലും പരാതിക്കാരി. പ്രതിയുടെ വീട്ടിൽ കഴിഞ്ഞ ദിവസം പോലീസ് പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുൻകൂർ ജാമ്യാപേക്ഷയുമായി പ്രതി ഹൈക്കോടതിയെ സമീപിച്ചത്. നിലവിൽ ഇയാൾ ഒളിവിൽ കഴിയുകയാണ്.
Most Read: യുവതിയും നവജാത ശിശുവും മരിച്ച സംഭവം; മൂന്ന് ഡോക്‌ടർമാർക്ക് എതിരെ കേസ്