ന്യൂഡൽഹി: കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം ഇനി മുതൽ ‘കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം’. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ പേര് മാറ്റിക്കൊണ്ടുള്ള കേന്ദ്ര മന്ത്രിസഭാ തീരുമാനത്തിന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നൽകി. ഇത് സംബന്ധിച്ച വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഓഗസ്റ്റ് 14ന് പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തിലാണ് പേരുമാറ്റത്തെക്കുറിച്ച് വ്യക്തമാക്കുന്നത്.
ജൂലൈ അവസാനത്തോടെതന്നെ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ പേരു മാറ്റിക്കൊണ്ടുള്ള തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിനും (എൻഇപി) ജൂലൈ 29ന് ആണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്. എൻഇപിയിലും മന്ത്രാലയത്തിന്റെ പേരുമാറ്റത്തിനായി നിർദ്ദേശമുണ്ടായിരുന്നു.
പേരുമാറ്റുന്നതോടെ കേന്ദ്ര മാനവ വിഭവശേഷി മന്ത്രിയെന്ന സ്ഥാനം കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെന്നായി മാറും. രമേശ് പൊക്രിയാലാണ് നിലവിലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി. ഓഗസ്റ്റ് ആദ്യവാരത്തോടെ രമേശ് പൊക്രിയാലിൻറെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ മാനവ വിഭവശേഷി മന്ത്രി എന്നതിന് പകരം വിദ്യാഭ്യാസ മന്ത്രി എന്ന് ചേർക്കാനാരംഭിച്ചിരുന്നു. മന്ത്രാലയത്തിൻറെ ഔദ്യോഗിക വെബ്‌സൈറ്റിലും മിനിസ്‌ട്രി ഓഫ് എജ്യുക്കേഷൻ എന്ന് മാറ്റിയിരുന്നു.
1985ൽ രാജീവ് ഗാന്ധി പ്രധാനമന്ത്രി ആയിരിക്കെയാണ് വിദ്യാഭ്യാസ മന്ത്രാലയത്തെ എച്ച്ആർഡി മന്ത്രാലയം എന്ന് പുനർനാമകരണം ചെയ്തത്. പിന്നീട് 1992ൽ ഇതിൽ ഭേദഗതി വരുത്തുകയും ചെയ്തു. പി.വി നരസിംഹറാവു ആയിരുന്നു അന്നത്തെ ആദ്യ എച്ച്ആർഡി മന്ത്രി. മുൻ ഐഎസ്ആർഒ ചെയർമാൻ കെ കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള പാനൽ പേര് വീണ്ടും മാറ്റണമെന്ന് ആദ്യം നിർദ്ദേശിച്ചിരുന്നു. 2018 ൽ ഇന്ദിരാഗാന്ധി നാഷണൽ സെൻറർ ഫോർ ആർട്സ് ചെയർമാനും അക്കാദമിക് ലീഡർഷിപ്പ് ഓൺ എഡ്യൂക്കേഷൻ സംയുക്ത സംഘാടക സമിതി ചെയർമാനുമായ രാം ബഹാദൂർ റായിയും ഇതേ ആശയവുമായി മുന്നോട്ടു വന്നിരുന്നു. ഒടുവിൽ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ പേര് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമെന്നായി അംഗീകരിച്ചു ഉത്തരവിറക്കിയിരിക്കുകയാണ് രാഷ്‌ട്രപതി.