ചണ്ഡീഗഢ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്‌ചയില്‍ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. നിലവിലെ സാഹചര്യത്തില്‍ സംസ്‌ഥാനത്ത് രാഷ്‌ട്രപതി ഭരണമാണ് വേണ്ടത്. പ്രധാനമന്ത്രിക്ക് സുരക്ഷ നല്‍കാന്‍ കഴിയാത്ത പഞ്ചാബ് സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല.
ധാര്‍മികവും ഭരണഘടനാപരവുമായ എല്ലാ അധികാരവും സര്‍ക്കാരിന് നഷ്‌ടമായി. പ്രതിരോധിച്ച് നില്‍ക്കാന്‍ കഴിയാത്തതിനാല്‍ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഓടിയൊളിക്കാനാണ് ശ്രമമെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു. ഗുരുതരമായ സുരക്ഷാ വീഴ്‌ചയുടെ പേരില്‍ പ്രധാനമന്ത്രിക്ക് തന്റെ എല്ലാ പരിപാടികളും റദ്ദാക്കേണ്ടി വന്നാല്‍, പഞ്ചാബില്‍ താമസിക്കുന്ന സാധാരണക്കാരന്റെ അവസ്‌ഥ എന്തായിരിക്കും ? അമരീന്ദർ ചോദിച്ചു.
എത്രയും വേഗം ഈ സര്‍ക്കാരിനെ പിരിച്ചുവിട്ടാല്‍ അത് സംസ്‌ഥാനത്തിനും ജനങ്ങള്‍ക്കും നല്ലതായിരിക്കുമെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു. 50,000 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികള്‍ പഞ്ചാബില്‍ ആരംഭിക്കാനിരിക്കെ പ്രധാനമന്ത്രിയുടെ പരിപാടികള്‍ തടസപ്പെടുത്തുന്നത് ബോധപൂര്‍വമായ പ്രവൃത്തിയാണെന്ന് മുന്‍ മുഖ്യമന്ത്രി വിമര്‍ശിച്ചു.
പ്രതിപക്ഷമോ ഭരണപക്ഷമോ ആകട്ടെ, എല്ലാത്തിനും ഉപരിയായി അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. ഈ സംഭവം അപമാനകരവും ലജ്‌ജാകരവുമാണ്. സര്‍ക്കാരിനും മുഖ്യമന്ത്രിക്കും അതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല; ചരണ്‍ജിത് സിംഗ് ചന്നിയെ വിമര്‍ശിച്ചു കൊണ്ട് അമരീന്ദര്‍ സിംഗ് പറഞ്ഞു.
Read Also: നീറ്റ് പിജി കൗൺസിലിംഗ്; സുപ്രീം കോടതിയുടെ തീരുമാനം ഇന്നറിയാം