ന്യൂഡെൽഹി: രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ ത്രിരാഷ്‌ട്ര സന്ദർശനം മാറ്റിവച്ചു. യുക്രൈനിലെ സംഘർഷങ്ങളുടെ പശ്‌ചാത്തലത്തിലാണ് തീരുമാനം. യുക്രൈനിലെ ഇന്ത്യക്കാരുടെ രക്ഷാദൗത്യത്തിനാണ് പ്രഥമ പരിഗണനയെന്ന് രാഷ്‌ട്രപതി ഭവൻ വ്യക്‌തമാക്കി.
ഇതിനിടെ കീവിൽ നിന്ന് ആയിരത്തോളം വിദ്യാർഥികളെ അതിർത്തിയിൽ എത്തിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു. കീവിൽ കർഫ്യുവിന് ഇളവ് വന്നാൽ കൂടുതൽ ആളുകളെ ഒഴിപ്പിക്കാനാകും.
അതേസമയം യുക്രൈനിൽ നിന്ന് ഏഴാമത്തെ രക്ഷാദൗത്യ വിമാനം മുംബൈയിലെത്തി. റൊമാനിയയിലെ ബുക്കാസ്‌റ്റിൽ നിന്നുള്ള വിമാനത്തിൽ 182 ഇന്ത്യക്കാരുണ്ട്. ഇതോടെ യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ ഇന്ത്യക്കാരുടെ എണ്ണം 1567 ആയി.
പോളണ്ട്, മൾഡോവ എന്നീ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് വിമാന സർവീസ് ആരംഭിക്കുന്നതിനായി നീക്കം തുടങ്ങിയിട്ടുണ്ട്. പോളണ്ടിലെ ശഷു വിമാനത്താവളത്തിന് അടുത്താണ് അതിർത്തി കടന്നെത്തിയവരെ താമസിപ്പിക്കുന്നത്. നിലവില്‍ കിയവിൽ നിന്നും 800 ഇന്ത്യക്കാർ അതിർത്തി പ്രദേശത്തേക്കെത്തി.
ട്രെയിനിൽ ഇന്ത്യക്കാരെ കയറ്റാൻ എംബസി ഇടപെട്ടിരുന്നു. നേരത്തേ ഇന്ത്യക്കാരെ ട്രെയിനിൽ കയറാൻ അനുവദിച്ചിരുന്നില്ല. എന്നാൽ അംബാസഡർ പാർഥസത്പതി യുക്രൈൻ മന്ത്രിയുമായി സംസാരിച്ചതിനെ തുടർന്നാണ് പ്രവേശനം ലഭിച്ചത്.
നാല് കേന്ദ്ര മന്ത്രിമാർക്കാണ് യുക്രൈൻ അതിർത്തി രാജ്യങ്ങളായ ഹങ്കറി, റൊമാനിയ, സ്ളോവാക്യ, പോളണ്ട്, മൾഡോവ എന്നീ രാജ്യങ്ങളിലെ രക്ഷാപ്രവർത്തനത്തിന്റെ ഏകോപന ചുമതല. ഹർദീപ് സിങ് പുരി, ജ്യോതിരാദിത്യ സിന്ധ്യ, കിരൺ റിജിജു, വികെ സിംഗ് എന്നിവരാണ് ഈ രാജ്യങ്ങളിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്.
Most Read: പീഡന പരാതി; സ്‌കൂൾ ഓഫ് ഡ്രാമയിലെ അധ്യാപകൻ അറസ്‌റ്റിൽ