തിരുവനന്തപുരം: ജില്ലയിലെ വിവിധ സ്‌ഥലങ്ങളിൽ എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ 1.100 കിലോഗ്രാം കഞ്ചാവ് പിടികൂടി. കഞ്ചാവ് വില്‍പന നടത്തിവന്ന ക്ഷേത്ര പൂജാരി പിരപ്പന്‍കോട് പുത്തന്‍ മഠത്തില്‍ വൈശാഖിനെ അറസ്‌റ്റ് ചെയ്‌തു. ഇയാൾ വന്‍തോതില്‍ കഞ്ചാവ് വില്‍പന നടത്തിയിരുന്നതായി വ്യക്‌തമായതിനെ തുടര്‍ന്നാണ് എക്‌സൈസ് നടപടി. എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ ജി മോഹന്‍ കുമാറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് പ്രതിയെ പിടികൂടാൻ സാധിച്ചത്.
പിരപ്പന്‍കോടും പരിസരത്തും കഞ്ചാവ് വില്‍പന വ്യാപകമാകുന്നു എന്ന പരാതിയുടെ അടിസ്‌ഥാനത്തില്‍ കുറച്ചുനാളായി എക്‌സൈസ് ഷാഡോ സംഘം പ്രദേശത്ത് നിരീക്ഷണം ശക്‌തമാക്കിയിരുന്നു. കഞ്ചാവ് ചില്ലറ വിൽപന നടത്തി വരുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് വൈശാഖ് എന്ന് സംഘം വ്യക്‌തമാക്കി. വെമ്പായം, വെഞ്ഞാറമൂട്, പോത്തന്‍കോട് ഭാഗങ്ങളില്‍ നിന്നുള്ള സ്‌കൂള്‍, കോളേജ് വിദ്യാർഥികളെ ആയിരുന്നു വൈശാഖ് പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.
Read also: പ്രേതബാധയെന്ന് ആരോപണം; യുവതിയെ തല്ലിക്കൊന്ന് മന്ത്രവാദിയും ബന്ധുക്കളും