ആലപ്പുഴ: കാളാത്ത് സെന്റ് പോള്‍സ് പള്ളി വികാരി ഫാദർ സണ്ണി അറക്കൽ ആത്‍മഹത്യ ചെയ്‌ത സംഭവം അന്വേഷിക്കാൻ പോലീസ്. സംഭവത്തിൽ ബന്ധുക്കളുടെയോ പള്ളിയുടെയോ പരാതികളൊന്നും ലഭിച്ചിട്ടില്ലെങ്കിലും പോലീസ് സ്വമേധയാ അന്വേഷണം ഏറ്റെടുത്തിരിക്കുകയാണ്.
ഫാദറിന്റെ ആത്‌മഹത്യാ കുറിപ്പിൽ സാമ്പത്തിക പ്രശ്‌നങ്ങളെ കുറിച്ച് പരാമർശിക്കുന്നുണ്ട്. ഇതിന്റെ പശ്‌ചാത്തലത്തിലാണ് അന്വേഷണമെന്ന് ആലപ്പുഴ ഡിവൈഎസ്‌പി പറഞ്ഞു. ആലപ്പുഴ നോർത്ത് പോലീസിനാണ് അന്വേഷണ ചുമതല. ഫാദർ സണ്ണി അറക്കൽ തന്നെയാണ് ആത്‍മഹത്യാ കുറിപ്പ് എഴുതിയിരിക്കുന്നത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൈയ്യക്ഷരം പരിചയക്കാർ തിരിച്ചറിഞ്ഞിട്ടുണ്ട്.
അഞ്ച് പേജുള്ള കുറിപ്പിൽ വ്യക്‌തതയില്ലാത്ത പല കാര്യങ്ങളുമുണ്ടെന്ന് പോലീസ് പറയുന്നു. അച്ഛൻ സാമ്പത്തിക ബാധ്യത ഉണ്ടാകേണ്ട കാര്യമില്ലെന്നാണ് അദ്ദേഹത്തെ അറിയുന്നവർ പറയുന്നത്. ചൊവ്വാഴ്‌ച വൈകിട്ട് നാലരയോടെയാണ് വികാരിയെ പള്ളിയുടെ ഓഡിറ്റോറിയത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മാരാരിക്കുളം ചെത്തി സ്വദേശിയായ ഫാ. സണ്ണി കഴിഞ്ഞ അഞ്ച് വർഷമായി കത്തോലിക്ക സഭക്ക് കീഴിലുള്ള കാളാത്ത് പള്ളിയില്‍ വികാരിയായിരുന്നു. സംഭവത്തിൽ സമഗ്രാന്വേഷണം വേണമെന്ന് കെഎൽസിഎ ആലപ്പുഴ രൂപത മുൻ ജനറൽ സെക്രട്ടറി ഇവി രാജു ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും കത്ത് നൽകിയിട്ടുണ്ട്.
Most Read: ഡെൽഹിയിൽ മലയാളികൾ ഉൾപ്പെടുന്ന വൃക്ക തട്ടിപ്പ് സംഘം പിടിയിൽ