ന്യൂഡെൽഹി: വിദേശ പര്യടനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഡെൻമാർക്കിൽ എത്തും. തുടർന്ന് നോർഡിക് ഉച്ചകോടിയിൽ പങ്കെടുക്കുന്ന അദ്ദേഹം കൂടുതൽ നിക്ഷേപം ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി വിവിധ രാജ്യ തലവൻമാരുമായി ചർച്ച നടത്തും. കൂടാതെ കോപ്പൻഹേഗനിലെത്തുന്ന മോദി പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്‌സനുമായി ചർച്ച നടത്തും.
ഇന്ത്യ-നോർഡിക് സമ്മേളനത്തിൽ കോവിഡാനന്തര സാമ്പത്തിക മുന്നേറ്റം, കാലാവസ്‌ഥാ വ്യതിയാനം, നൂതന സംരംഭങ്ങളും സാങ്കേതിക വിദ്യയും, ഹരിതോർജം എന്നിവയാണ് ചർച്ചാ വിഷയങ്ങൾ. വിദേശ പര്യടനത്തിന്റെ ആദ്യ ദിവസമായ ഇന്നലെ ജർമൻ സന്ദർശിച്ച പ്രധാനമന്ത്രി സന്ദർശനം വിജയകരമായിരുന്നു എന്ന് വ്യക്‌തമാക്കിയിരുന്നു.
രാഷ്‌ട്രീയമായും സാമൂഹികമായും നിയമപരമായും വലിയ മാറ്റങ്ങൾക്കാണ് ഇന്ത്യ സാക്ഷ്യം വഹിക്കുന്നതെന്നും, ഇന്ത്യക്കാരനെന്ന നിലയിൽ എല്ലാവർക്കും അഭിമാനിക്കാവുന്നതാണ് നേട്ടങ്ങളെന്നും അദ്ദേഹം അറിയിച്ചു. ഡെൻമാർക്ക് സന്ദർശനത്തിന് ശേഷം പാരീസിൽ ഹ്രസ്വ സന്ദർശനം നടത്തുന്ന മോദി പ്രസിഡണ്ട് ഇമ്മാനുവൽ മക്രോയുമായി കൂടിക്കാഴ്‌ച നടത്തും. വീണ്ടും അധികാരം നേടിയതിന് പിന്നാലെയാണ് മാക്രോണുമായി മോദി കൂടിക്കാഴ്‌ച നടത്തുന്നത്.
Read also: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; കോൺഗ്രസ് സ്‌ഥാനാർഥി നിർണായ ചർച്ച ഇന്ന്