ന്യൂഡൽഹി: രാജ്യത്ത് വ്യാപകമായി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന സ്വകാര്യതീവണ്ടി സർവീസുകൾക്കുള്ള നിബന്ധനകൾ കടുപ്പിച്ച് ഇന്ത്യൻ റെയിൽവേ. വരുന്ന വർഷങ്ങളിൽ കൂടുതൽ സ്വകാര്യ സർവീസുകൾ ആരംഭിക്കാനിരിക്കെ അതിന്റെ പ്രവർത്തനങ്ങളിൽ കൃത്യമായ മേധാവിത്തമുറപ്പിക്കാനാണ് റെയിൽവേ മന്ത്രി പിയുഷ് ഗോയലിന്റെ കീഴിൽ ശ്രമങ്ങൾ നടക്കുന്നത്. ഇതിന്റെ ഭാഗമായി വലിയ രീതിയിലുള്ള മുന്നൊരുക്കങ്ങളാണ് റെയിൽവേ സ്വീകരിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. വരുമാനമുൾപ്പെടെ പങ്കുവെയ്ക്കുന്ന വൻകിട പദ്ധതിയായതിനാൽ താക്കോൽ സ്ഥാനങ്ങളിൽ ഉന്നത ഉദ്യോഗസ്ഥരെ ഡെപ്യൂട്ടേഷനിൽ കൊണ്ട് വരാനുള്ള ആലോചനയുമുണ്ട്.
ട്രെയിനുകൾ കൃത്യസമയം പാലിക്കുന്നതിൽ അടക്കം നിബന്ധനകൾ കടുപ്പിക്കാനും തീരുമാനമായി. 95 ശതമാനം സമയനിഷ്ഠയാണ് റെയിൽവേ മുന്നോട്ട് വയ്ക്കുന്ന ആവശ്യം. ഇതിൽ വീഴ്ച വരുത്തിയാൽ പിഴ ഈടാക്കാനുള്ള സാധ്യതകളും തേടുന്നുണ്ട്. കിലോമീറ്ററിന് 512 രൂപയായിരിക്കും സ്വകാര്യ തീവണ്ടികളിൽ നിന്നും റെയിൽവേ ഈടാക്കുന്ന വാടക, അടിസ്ഥാനസൗകര്യങ്ങൾ ഉപയോഗിക്കുന്നതും മറ്റ് സേവനങ്ങളും ഇതിൽ ഉൾപ്പെടും. ലക്ഷ്യസ്ഥാനത്ത് 10 മിനിറ്റ് നേരത്തെ എത്തുന്ന ട്രെയിനുകൾക്ക് പണമടയ്ക്കേണ്ടിയും വരും.
ഏതെങ്കിലും തരത്തിൽ സ്വകാര്യ കമ്പനിയുടെ പിഴവുകൾ കാരണം ട്രെയിൻ റദ്ദ് ചെയ്യുകയാണെങ്കിൽ ആകെ വാടകയുടെ നാലിൽ ഒന്ന് റെയിൽവേയ്ക്ക് നൽകുകയും വേണം. നേരെ തിരിച്ച് റെയിൽവേയുടെ ഭാഗത്തു നിന്നുള്ള വീഴ്ചകൾ കാരണമാണ് യാത്ര മുടങ്ങുന്നതെങ്കിൽ അതേ തുക പിഴയായി കമ്പനിയ്ക്ക് റെയിൽവേ നൽകും. ഇത്തരത്തിൽ സ്വകാര്യ തീവണ്ടികളുടെ കാര്യക്ഷമമായ പ്രവർത്തനം മുന്നിൽ കണ്ട് കൊണ്ട് ശക്തമായ നിബന്ധനകളാണ് റെയിൽവേ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.