തിരുവനന്തപുരം: പിഎസ്‌സി റാങ്ക് ലിസ്‌റ്റുകളുടെ കാലാവധി നീട്ടിയത് റദ്ദാക്കിയ ഹൈക്കോടതി നടപടി ഖേദകരമാണെന്ന് വ്യക്‌തമാക്കി സമരം ചെയ്യുന്ന ഉദ്യോഗാർഥികൾ. കൂടാതെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും സെക്രട്ടേറിയറ്റിന് മുന്നിൽ സമരമിരിക്കുന്ന ഉദ്യോഗാർഥികൾ വ്യക്‌തമാക്കിയിട്ടുണ്ട്. നാളെ കാലാവധി അവസാനിക്കാനിരുന്ന ലാസ്‌റ്റ് ഗ്രേഡ് റാങ്ക് പട്ടികയുടെ കാലാവധി നീട്ടിയ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്.
റാങ്ക് ലിസ്‌റ്റുകളുടെ കാലാവധി നീട്ടിയതിൽ സെപ്റ്റംബർ വരെ പ്രതികൂല നടപടി ഉണ്ടാകില്ലെന്നായിരുന്നു ഉദ്യോഗാർഥികളുടെ പ്രതീക്ഷ. എന്നാൽ അതിനിടയിലാണ് അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യുണലിന്റെ ഉത്തരവിനെതിരെ പിഎസ്‌സി സമർപ്പിച്ച ഹരജിയിൽ ഹൈക്കോടതി നടപടി സ്വീകരിച്ചത്. വാഗ്‌ദാനങ്ങൾ നൽകിയവർ ചതിച്ചുവെന്നാണ് സംഭവത്തിൽ ഉദ്യോഗാർഥികൾ ആരോപിക്കുന്നത്.
രാത്രി വാച്ച്മാൻമാരുടെ ഡ്യൂട്ടി സമയം ക്രമീകരിക്കുന്നതും, ഹയർ സെക്കൻഡറിയിൽ അസിസ്‌റ്റന്റ് തസ്‌തിക സൃഷ്‌ടിക്കുന്നതും ഉൾപ്പടെയുള്ള കാര്യങ്ങളിൽ തിരഞ്ഞെടുപ്പിന് മുൻപ് സർക്കാർ ഉദ്യോഗാർഥികൾക്ക് വാഗ്‌ദാനം നൽകിയിരുന്നു. എന്നാൽ അവയിലൊന്നുപോലും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ലെന്നും ഉദ്യോഗാർഥികൾ ആരോപിക്കുന്നുണ്ട്. എന്നാൽ ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾ പുറത്തു നിൽക്കുമ്പോൾ റാങ്ക് ലിസ്‌റ്റുകളുടെ കാലാവധി നീട്ടുന്നത് എന്തിനാണെന്നാണ് ഹൈക്കോടതി ഹരജി പരിഗണിച്ചപ്പോൾ പരാമർശിച്ചത്.
അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന് റാങ്ക് ലിസ്‌റ്റുകളുടെ കാലാവധിയിൽ ഇടപെടാൻ അധികാരമില്ലെന്നും, കാലാവധി നീട്ടുന്നത് പുറത്തു നിൽക്കുന്നവരുടെ അവസരം ഇല്ലാതാക്കുമെന്നുമുള്ള സർക്കാർ വാദം അംഗീകരിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. കഴിഞ്ഞ ദിവസമാണ് ലാസ്‌റ്റ് ഗ്രേഡ് റാങ്ക് ലിസ്‌റ്റിന്റെ കാലാവധി സെപ്റ്റംബർ 29 വരെ നീട്ടാൻ അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവിട്ടത്. വിധി ഹൈക്കോടതി റദ്ദാക്കിയതോടെ റാങ്ക് ലിസ്‌റ്റുകളുടെ കാലാവധി നാളെ അവസാനിക്കും.
Read also : ഒളിമ്പിക്‌സ് ഫുട്‌ബോൾ; മെക്‌സിക്കോയെ തകർത്ത് ബ്രസീല്‍ ഫൈനലില്‍