ടോക്യോ: ഒളിമ്പിക്‌സ് ഫുട്‌ബോളിൽ ഫൈനലിൽ കടന്ന് നിലവിലെ ചാമ്പ്യൻമാരായ ബ്രസീൽ. മെക്‌സിക്കോയെ പെനല്‍റ്റി ഷൂട്ടൗട്ടിൽ 4–1 ന് തറപറ്റിച്ചാണ് ബ്രസീൽ ഫൈനൽ ടിക്കറ്റ് സ്വന്തമാക്കിയത്.
ബ്രസീലിന്റെ തുടർച്ചയായ മൂന്നാം ഫൈനൽ പ്രവേശനമാണിത്. സ്‌പെയിൻ-ജപ്പാന് രണ്ടാം സെമിയിലെ വിജയികളാണ് ഫൈനലിൽ ബ്രസീലിനെ നേരിടുക.
മൽസരത്തിന്റെ ആദ്യ പകുതിയില്‍ മികച്ച പ്രകടനമാണ് ബ്രസീൽ പുറത്തെടുത്തത്. എന്നാൽ രണ്ടാം പകുതിയില്‍ പ്രതീക്ഷക്കൊത്ത് ഉയരാൻ ബ്രസീൽ താരങ്ങൾക്ക് ആയില്ല. നിശ്‌ചിത സമയത്ത് ഡാനി ആല്‍വെസിന്റെ ക്രോസില്‍ റിച്ചാലിസന്റെ ഹെഡര്‍ പോസ്‌റ്റില്‍ തട്ടി മടങ്ങിയില്ലായിരുന്നെങ്കില്‍ ബ്രസീല്‍ നേരത്തെ തന്നെ ജയം സ്വന്തമാക്കിയേനെ. അധിക സമയത്തും ഇരു ടീമുകള്‍ക്കും കാര്യമായ അവസരങ്ങളൊന്നും സൃഷ്‌ടിക്കാനായില്ല.
ബ്രസീലിനായി ആദ്യ കിക്കെടുത്ത ഡാനി ആല്‍വേസ് സ്‌കോര്‍ ചെയ്‌തപ്പോൾ മെക്‌സിക്കോയുടെ എഡ്വോര്‍ഡോക്ക് പിഴച്ചു. എഡ്വേര്‍ഡോയുടെ കിക്ക് ബ്രസീല്‍ ഗോൾ കീപ്പര്‍ സാന്റോസ് തടുത്തിട്ടു. ബ്രസീലിന്റെ രണ്ടാം കിക്ക് മാര്‍ട്ടിനെല്ലി ലക്ഷ്യത്തിൽ എത്തിച്ചപ്പോൾ മെക്‌സിക്കോയ്‌ക്ക് വീണ്ടും പിഴച്ചു. രണ്ടാം കിക്കെടുത്ത വാസ്‌ക്വസിന്റെ ബോൾ ക്രോസ് ബാറില്‍ തട്ടി തെറിച്ചു.
ബ്രൂണോയാണ് ബ്രസീലിന്റെ മൂന്നാം കിക്ക് ഗോളാക്കിയത്. മെക്‌സിക്കോയുടെ മൂന്നാം കിക്കെടുത്ത റോഡ്രിഗസ് സ്‌കോര്‍ ചെയ്‌തെങ്കിലും ബ്രസീൽ നാലാമതും ഗോൾ കണ്ടെത്തിയതോടെ 4-1ന് മൽസരം ബ്രസീല്‍ സ്വന്തമാക്കി.
അതേസമയം ഒഒളിമ്പിക്‌സിൽ ഇതുവരെയായി ഒരു സ്വർണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവുമാണ് ബ്രസീൽ നേടിയത്.
Most Read: പിഎസ്‌സി റാങ്ക് ലിസ്‌റ്റുകളുടെ കാലാവധി നീട്ടിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി