ന്യൂഡൽഹി: എൻഐഎ സമർപ്പിച്ച പുൽവാമ ഭീകരാക്രമണത്തിന്റെ കുറ്റപത്രത്തിൽ ജെയ്ഷെ-ഇ-മൊഹമ്മദ് തലവൻ മസൂദ് അസർ അടക്കം 19 പ്രതികൾ. ജമ്മുവിലെ പ്രത്യേക കോടതിയിലാണ് എൻഐഎ ഇന്ന് കുറ്റപത്രം സമർപ്പിച്ചത്. 19 പ്രതികളിൽ 7 പേരും പാകിസ്ഥാൻ പൗരന്മാരാണ്. ഇവരിൽ ആക്രമണത്തിന്റെ സൂത്രധാരനെന്ന് കരുതുന്ന ജെയ്ഷെ-ഇ-മൊഹമ്മദ് തലവൻ മസൂദ് അസറും ഉൾപ്പെടുന്നു.
2019 ഫെബ്രുവരി 14നാണ് കശ്മീരിലെ പുൽവാമയിൽ സുരക്ഷാസേനക്കു നേരെ ചാവേറാക്രമണമുണ്ടായത്. 40 സിആർപിഎഫ് ജവാന്മാർക്കാണ് ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടത്.
ശാസ്ത്രീയമായ തെളിവുകളുടെയും ഡിജിറ്റൽ സംവിധാനങ്ങളുടെയും സഹായത്തോടെയാണ് എൻഐഎ കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. വാട്സ്ആപ്പ് സന്ദേശങ്ങൾ, ഫോൺ സംഭാഷണങ്ങളുടെ ശബ്ദ രേഖകൾ തുടങ്ങിയവ ഇതിനായി ഉപയോഗിച്ചു. പുൽവാമ ആക്രമണത്തിന് ശേഷം സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പാകിസ്ഥാൻ പൗരനായ ഉമർ ഫാറൂഖിന്റെ മൊബൈൽ ഫോണിൽ നിന്നും കൂടുതൽ തെളിവുകൾ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. ജെയ്ഷെ-ഇ-മൊഹമ്മദ് എന്ന പാകിസ്ഥാൻ അനുകൂല സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു.