ശ്രീനഗർ: രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിന് ഇന്ന് മൂന്നാണ്ട്. 2019 ഫെബ്രുവരി 14ന് നടന്ന ആക്രമണത്തിൽ 40 ജവാൻമാരാണ് വീരമൃത്യു വരിച്ചത്. ജമ്മു കശ്‌മീരിലെ അവന്തിപോരയിൽ സുരക്ഷാ ഉദ്യോഗസ്‌ഥരുടെ വാഹന വ്യൂഹത്തിലേക്ക് സ്‍ഫോടക വസ്‌തുക്കൾ നിറച്ച വാഹനം ഇടിച്ച് കയറ്റിയായിരുന്നു ആക്രമണം.
ഒട്ടേറെ ചോദ്യങ്ങൾ ബാക്കി വച്ചാണ് മറ്റൊരു ഓർമ ദിവസം കൂടി കടന്നുപോവുന്നത്. കേന്ദ്ര റിസർവ് പോലീസ് സേനയിലെ 2500 ഓളം സൈനികർ 78 ബസുകളിലായി ജമ്മുവിൽ നിന്നും ശ്രീനഗറിലേക്ക് പോവുന്ന അവസരത്തിലാണ് ആക്രമണം ഉണ്ടായത്. ദേശീയപാത 44ൽ അവന്തിപൊരക്കടുത്ത് സ്‍ഫോടക വസ്‌തുക്കൾ നിറച്ച വാൻ സൈനികവാഹന വ്യൂഹത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു.
വീരമൃത്യു വരിച്ചവരിൽ വയനാട് ലക്കിടി സ്വദേശി വിവി വസന്ത കുമാറുമുണ്ടായിരുന്നു. നേരത്തെ ജയ്ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. പുൽവാമ കാകപോറ സ്വദേശി ആദിൽ അഹമ്മദായിരുന്നു ചാവേർ. അഫ്‌സൽ ഗുരുവിനെ തൂക്കിലേറ്റിയതിന്റെ വാർഷികമായ ഫെബ്രുവരി 9ന് ആക്രണമുണ്ടാവുമെന്ന രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ് ഉണ്ടായിരുന്നെങ്കിലും ദുരന്തത്തെ തടുക്കാൻ ആർക്കും കഴിഞ്ഞില്ല.
രഹസ്യമായി നടത്തേണ്ട സൈനിക നീക്കം എങ്ങനെ ചോർന്നു ? അതീവ സുരക്ഷാ നിർദ്ദേശം ഉണ്ടായിരുന്നിട്ടും എങ്ങനെ ചാവേർ സ്‍ഫോടക വസ്‌തുക്കൾ നിറച്ച കാറുമായി ഇവിടേക്ക് എത്തി ? തുടങ്ങിയ നിരവധി ചോദ്യങ്ങൾ ഇപ്പോഴും ബാക്കിയാണ്. ഉന്നത തല അന്വേഷണങ്ങൾ പലതും നടന്നെങ്കിലും ഇതുവരെയും പൂർണമായ വിവരങ്ങൾ ലഭ്യമല്ല.
Read Also: ഗവർണർമാരുടെ അധികാര ദുർവിനിയോഗം; ചർച്ചക്കൊരുങ്ങി പ്രതിപക്ഷ മുഖ്യമന്ത്രിമാർ