ന്യൂഡെൽഹി: ഗവർണർമാരുടെ അധികാര ദുർവിനിയോഗം ചർച്ച ചെയ്യാൻ പ്രതിപക്ഷം ഭരിക്കുന്ന സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഉടൻ ഡെൽഹിയിൽ യോഗം ചേരുമെന്ന് റിപ്പോർട്. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിനാണ് ഇതുമായി ബന്ധപ്പെട്ട സൂചന നൽകിയത്. ട്വിറ്ററിലൂടെ ആയിരുന്നു സ്‌റ്റാലിന്റെ പ്രതികരണം. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയാണ് യോഗത്തിന് മുൻകൈ എടുക്കുന്നതെന്നും സ്‌റ്റാലിൻ വ്യക്‌തമാക്കി.
നേരത്തെ നീറ്റ് പരീക്ഷയിൽ നിന്ന് സംസ്‌ഥാനത്തെ ഒഴിവാക്കാനുള്ള ബിൽ ഗവർണർ ആർഎൻ രവി തിരിച്ചയച്ചതിന് പിന്നാലെ പരസ്യ വിമർശനവുമായി സ്‌റ്റാലിൻ രംഗത്ത് വന്നിരുന്നു. സംസ്‌ഥാനത്തിന് ഗവർണറെ ആവശ്യമുണ്ടോയെന്ന് ആയിരുന്നു സ്‌റ്റാലിന്റെ ചോദ്യം. സമാന സാഹചര്യം നിലവിലുള്ള പ്രതിപക്ഷം ഭരിക്കുന്ന സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ഒരുമിപ്പിക്കാനാണ് യോഗത്തിലൂടെ ലക്ഷ്യമിടുന്നത്.
ബംഗാളിൽ ഗവർണർ ജഗ്‌ദീപ് ധൻഖർ ഭരണഘടനാപരമായ പരിധികൾ ലംഘിച്ചുവെന്ന് ആരോപിച്ച് നിയമസഭയുടെ ബജറ്റ് സമ്മേളനത്തിൽ പ്രമേയം കൊണ്ടു വരുമെന്ന് തൃണമൂൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഗവർണർക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രേഖാമൂലം പരാതി നൽകിയെങ്കിലും നടപടികൾ ഉണ്ടായില്ലെന്ന് ആരോപിച്ച് മമത ഗവർണറെ ട്വിറ്ററിൽ ബ്ളോക്ക് ചെയ്‌തിരുന്നു.
ഡെൽഹിയിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ലെഫ്റ്റനന്റ് ഗവർണറും തമ്മിൽ വർഷങ്ങളോളം നീണ്ട തർക്കം നിലനിന്നിരുന്നു. എന്നാൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അപേക്ഷിച്ച് കേന്ദ്രത്തിന്റെ പ്രതിനിധിയായ ഗവർണർക്ക് കൂടുതൽ അധികാരങ്ങൾ നൽകുന്ന വിവാദ ബിൽ കേന്ദ്രം പാസാക്കിയതോടെ കെജ്‌രിവാൾ പ്രതിസന്ധിയിലായിരുന്നു.
Read Also: ധീരജ് വധം; അനിശ്‌ചിത കാലമായി അടച്ചിട്ടിരുന്ന ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് ഇന്ന് തുറക്കും