തിരുവനന്തപുരം : മംഗലാപുരം-തിരുവനന്തപുരം മലബാര്‍ എക്‌സ്‌പ്രസ് ട്രെയിനിന്റെ പാഴ്സല്‍ ബോഗിയില്‍ തീപിടുത്തം ഉണ്ടായതിനെ തുടര്‍ന്ന് സംഭവത്തില്‍ റെയില്‍വേ നടപടിയെടുത്തു. കാസര്‍ഗോഡ് റെയില്‍വേ സ്‌റ്റേഷനിലെ പാഴ്സല്‍ കൊമേര്‍ഷ്യല്‍ സൂപ്പര്‍വൈസറെ സസ്‌പെൻഡ് ചെയ്‌തുകൊണ്ടാണ് റെയില്‍വേ അധികൃതര്‍ നടപടിയെടുത്തത്. ഇന്ന് രാവിലെയോടെ തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ വര്‍ക്കലക്ക് സമീപത്ത് വച്ചാണ് പാഴ്സല്‍ ബോഗിയില്‍ തീപിടുത്തം ഉണ്ടായത്. യാത്രക്കാരുടെ ബോഗിയിലേക്ക് തീ പടരുന്നതിന് മുന്‍പ് തന്നെ തീ അണക്കാന്‍ സാധിച്ചതിനാൽ വലിയ ദുരന്തം ഒഴിവായി.
കാസര്‍ഗോഡ് നിന്നും പാഴ്സല്‍ ചെയ്‌ത രണ്ട് ബൈക്കുകളില്‍ പെട്രോള്‍ പൂര്‍ണമായും നീക്കം ചെയ്യാഞ്ഞതിനെ തുടര്‍ന്നാണ് തീപിടുത്തം ഉണ്ടായതെന്നാണ് സൂചന. ബൈക്കുകള്‍ തമ്മില്‍ കൂട്ടിമുട്ടിയാണ് തീപിടുത്തം ഉണ്ടായതെന്ന് കരുതുന്നു. ബൈക്കുകളില്‍ പെട്രോള്‍ പൂര്‍ണമായും നീക്കം ചെയ്യാതിരുന്ന ഉദ്യോഗസ്‌ഥന്റെ നടപടിയെ തുടര്‍ന്നാണ് കാസര്‍കോട് സ്‌റ്റേഷനിലെ കൊമേഷ്യല്‍ സൂപ്പര്‍വൈസറെ സസ്‌പെൻഡ് ചെയ്‌തത്. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തും.
തിരുവനന്തപുരത്ത് വര്‍ക്കലക്ക് സമീപത്തു വച്ചാണ് ട്രെയിനില്‍ തീപിടിച്ചത് ഇടവ സ്‌റ്റേഷനിലെ ഗേറ്റ് കീപ്പറുടെ ശ്രദ്ധയില്‍ പെടുന്നത്. തുടര്‍ന്ന് അദ്ദേഹമാണ് ലോക്കോ പൈലറ്റിനെയും സ്‌റ്റേഷന്‍ മാസ്‌റ്ററിനെയും വിവരം അറിയിച്ചത്. ശേഷം ഇടവ സ്‌റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയിട്ട ശേഷമാണ് തീ അണച്ചത്. തൊട്ടടുത്തുള്ള യാത്രക്കാരുടെ ബോഗികളില്‍ നിന്നും യാത്രക്കാരെ പൂര്‍ണമായും ഒഴിപ്പിച്ചാണ് തീ അണച്ചത്. ഫയര്‍ഫോഴ്സിന്റെ സഹായത്തോടെ തീ അണച്ച ശേഷം പാഴ്സല്‍ ബോഗി മാറ്റിയിട്ടാണ് പിന്നീട് ട്രെയിന്‍ യാത്ര പുനഃരാരംഭിച്ചത്.
Read also : കർഷക സമരം; വിദഗ്‌ധ സമിതിയുടെ പുനഃസംഘടന ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹരജി